കാസര്‍ഗോഡ് : കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതകക്കേസ് നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.
പ്രതികളെ സഹായിച്ച ചിലരെ മാത്രമൊഴിച്ച് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍പേരെയും പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. മുഖ്യപ്രതി പീതാംബരന് രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ സുഹൃത്തുക്കളുമായി സംഘം ചേര്‍ന്ന് നടത്തിയ കൊലപാതകം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. തെളിവ് ശേഖരണവും പൂര്‍ത്തിയാക്കി. ലോക്കല്‍ പൊലീസ് കേസ് നാളെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.
കൊലപാതകത്തെ തുടര്‍ന്ന് തകര്‍ക്കപ്പെട്ട കല്യോട്ടെ സിപിഎം പ്രവര്‍ത്തകരുടെ വീടും വ്യാപാരസ്ഥാപനങ്ങളും പാര്‍ട്ടി ജില്ലാ നേതാക്കള്‍ ഇന്ന് സന്ദര്‍ശിക്കും. കെ സുധാകരന്‍ ഇന്ന് കൃപേഷിന്റെയും ശരത്തിന്റെയും വീടുകളിലെത്തും.
കേസില്‍ ഏഴ് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ റിമാന്‍ഡ് ചെയ്ത അഞ്ച് പ്രതികളുടെയും കസ്റ്റഡി അപേക്ഷ പൊലീസ് തിങ്കളാഴ്ച സമർപ്പിക്കും. കേസിലെ ഉന്നത ഗൂഡാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കൊല്ലപ്പെട്ടവരുടെ കുടുംബം.