കളക്ടര്‍ നിരോധനാജ്ഞ പിന്‍വലിച്ചു, പിന്നാലെ പോലീസ് പ്രഖ്യാപിച്ചു; കാസര്‍ഗോഡ് ജാഗ്രത!

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നലെ രാത്രി 12 മണിക്ക് പിന്‍വലിക്കുന്നതായി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ എട്ട് മണിയോടെ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് അറിയിക്കുകയായിരുന്നു. കേരള പൊലീസ് ആക്ട് അനുസരിച്ചാണ് കാസര്‍ഗോഡ് എസ്.പി ഇപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

മഞ്ചേശ്വരം ,കുമ്പള, കാസര്‍ഗോഡ്, വിദ്യാനഗര്‍, മേല്‍പറമ്പ്, ബേക്കല്‍, നീലേശ്വരം, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നി സ്റ്റേഷന്‍ പരിധികളിലാണ് ഇപ്പോള്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നത്. ഈ പ്രദേശങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതും, പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ നടത്തുന്നതും പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. നിരോധനാജ്ഞ 14-ാം തീയതി രാത്രി വരെ തുടരുമെന്നും സമാധാനം തകര്‍ത്ത് മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയേയും ശക്തമായി അടിച്ചമര്‍ത്തുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

കാസര്‍ഗോഡ് എസ്.പിയുടെ അറിയിപ്പ്

കാസര്‍ഗോഡ് ജില്ലയില്‍ അയോദ്ധ്യ വിധിയെ തുടര്‍ന്നുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സാമൂഹിക വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടതിലേക്കായി മഞ്ചേശ്വരം ,കുമ്പള, കാസര്‍ഗോഡ്, വിദ്യാനഗര്‍, മേല്‍പറമ്പ്, ബേക്കല്‍, നീലേശ്വരം, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കേരളാ പോലീസ് ആക്ട് 78, 79 പ്രകാരം ഇന്ന് (11.11.2019) രാവിലെ 08.00 മണി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയാണ്. 5 പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതും, പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ നടത്തുന്നതും പൂര്‍ണ്ണമായും ഇതുവഴി നിരോധിച്ചിരിക്കുന്നു. ജനങ്ങള്‍ ഇതുമായി പൂര്‍ണമായും സഹകരിക്കണ മെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തുന്ന തിന്നുള്ള അവസരമായി ഇത് മുഴുവന്‍ ജനങ്ങളും ഉപയോഗിക്കണം

സമാധാനം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി , എല്ലാ സുമനസ്സുകളും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിനായി ഈ അവസരം വിനിയോഗിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അറിയിക്കുന്നു. സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ ഏവരുടെയും സഹകരണം അടുത്ത മൂന്നുദിവസം പ്രതീക്ഷിക്കുകയാണ്. ഇതിനായി ഇപ്പോള്‍ പ്രഖ്യാപിക്കുന്ന നിരോധനാജ്ഞ നവംബര്‍ പതിനാലാം തീയതി രാത്രി 12 മണി വരെ തുടരുന്നതാണ്. സമാധാനം തകര്‍ത്തു മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയെയും ശക്തമായി അടിച്ചമര്‍ത്തുമെന്ന്ഇതിനാല്‍ അറിയിക്കുന്നു.

ജെയിംസ് ജോസഫ് IPS
ജില്ലാ പോലീസ് മേധാവി
കാസര്‍ഗോഡ്

നവംബര്‍ 11, 2019 – 08.00 AM

Top