കാസര്‍ഗോഡ് ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

കാസര്‍ഗോഡ് : കാസര്‍ഗോഡ് ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ് പി വി എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. എറണാകുളത്തേക്കാണ് എസ് പിയെ മാറ്റിയത്. ക്രൈം ബ്രാഞ്ച് എസ്.പി സാബി മാത്യുവിനാണ് പകരം ചുമതല.

ഇതിനിടെ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം പരാതി നല്‍കിയിരുന്നു. പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കുമാണ് പരാതി നല്‍കിയത്.

അതേസമയം, പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങലും രംഗത്തെത്തിയിരുന്നു. കൊല ചെയ്യപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ചാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്.

ലോക്കല്‍ പൊലീസ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത് ഫെബ്രുവരി 21നാണ്. അന്വേഷണം തുടങ്ങിയത് ഫെബ്രുവരി 25നും. ഇതില്‍ നിന്നെല്ലാം കേരള പൊലീസ് ഈ കേസിനോട് കാണിക്കുന്ന സമീപനം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രണ്ട് ചെറുപ്പക്കാരായ കുട്ടികളുട കൊലപാതകത്തിലൂടെ വ്യക്തമാകുന്നത് സിപിഎമ്മിന്റെ ഉന്മൂലന സിദ്ധാന്തമാണെന്നും ശിഹാബ് തങ്ങള്‍ കുറ്റപ്പെടുത്തി.

Top