കാസർകോട് : കാസര്‍കോട് കറുന്തക്കാട് ഹോട്ടല്‍ കേന്ദ്രീകരിച്ച് ബീയറും കര്‍ണാടക മദ്യവും വില്‍പ്പന. ദിവസ വേതനക്കാരായ കര്‍ണാടക സ്വദേശികളെ ലക്ഷ്യമിട്ടായിരുന്നു മദ്യവില്‍പ്പന നടത്തിയിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരാളെ അറസ്റ്റ് ചെയ്തു.തദ്ദേശഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പൊലീസ് നടത്തിയ അബ്കാരി റെയ്ഡിലാണ് 120 പാക്കറ്റ് കര്‍ണാടക മദ്യവും 32 ബിയര്‍ ബോട്ടിലുകളും പിടിച്ചെടുത്തത്.
ഹോട്ടലിന്‍റെ മറവിലായിരുന്നു സ്ഥിരമായി ഇവിടെനിന്ന് അനധികൃതമായി മദ്യവില്‍പ്പന നടത്തിയിരുന്നത്. ബീയര്‍ ബോട്ടിലുകള്‍ വില്‍പ്പനയ്ക്കായി ഫ്രിഡ്ജിനകത്ത് ഐസിട്ട് തണുപ്പിച്ചാണ് സൂക്ഷിച്ചിരുന്നത്. ജോലിക്കുപോകുന്ന കര്‍ണാടക സ്വദേശികളായ ആളുകള്‍ ഇവിടെ വന്ന് മദ്യം കഴിച്ചുപോകുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കാസര്‍കോട് സി.ഐ. പി.രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം രഹസ്യമായി പരിശോധന നടത്തുകയായിരുന്നു. ഹോട്ടലില്‍നിന്നും സമീപത്തെ ചായ്പ്പില്‍നിന്നുമാണ് ബീയര്‍ ബോട്ടിലുകള്‍ പിടിച്ചെടുത്തത്.