കാസർകോട് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മരുമകന്‍ അറസ്റ്റില്‍

കാസര്‍കോട്: കാസർകോട് തൃക്കരിപ്പൂർ പരത്തിച്ചാലിൽ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭർത്താവ് അറസ്റ്റില്‍. വെല്‍ഡിംഗ് തൊഴിലാളിയായ എം വി ബാലകൃഷ്ണനെയാണ് കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ് രജീഷ് (36) ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു.

പരത്തിച്ചാലിലെ വീട്ടിനുള്ളിലെ കിടപ്പ് മുറിയില്‍ ചോര വാര്‍ന്ന നിലയിലായിരുന്നു ബാലകൃഷ്ണന്റെ (54) മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വര്‍ഷങ്ങളായി വീട്ടില്‍ തനിച്ച് താമസിച്ചു വരികയായിരുന്നു ബാലകൃഷ്ണന്‍. ബാലകൃഷ്ണന്റെ വീടിന് സമീപത്ത് താമസിക്കുന്ന സഹോദരന്‍ വീടിനടുത്ത് രക്തം കണ്ടതോടെ ചന്തേര പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ബാലകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പിന്നിലേറ്റ മുറിവാണ് മരണ കാരണം. സ്വത്തിനെ ചൊല്ലി തർക്കമുണ്ടാവുകയും രജീഷ്, ബാലകൃഷ്ണനെ പിടിച്ച് തള്ളിയപ്പോൾ തലയിടിച്ച് വീഴുകയുമായിരുന്നു. വീഴ്ചയിലുണ്ടായ മുറിവിൽ നിന്ന് രക്തം വാർന്നാണ് ബാലകൃഷ്ണൻ മരിച്ചതെന്നും പൊലീസ് പറയുന്നു.

Top