കോവിഡില്‍ കരുതലായി ‘ശ്രദ്ധയോടെ കരുവിശേരി’ മോഡല്‍

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിനൊപ്പം കോവിഡ് മുക്തര്‍ക്ക് ചികിത്സാസൗകര്യവും ഒരുക്കി ‘ശ്രദ്ധയോടെ കരുവിശേരി’ മോഡല്‍ ശ്രദ്ധേയമാകുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ കരുവിശേരി ഡിവിഷനിലാണ് കൗണ്‍സിലര്‍ വരുണ്‍ ഭാസ്‌ക്കറിന്റെ നേതൃത്വത്തില്‍ പുതുമയാര്‍ന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്. കോവിഡ് മുക്തരായവര്‍ക്ക് തുടര്‍ ആരോഗ്യപ്രശ്നങ്ങളാണ് വെല്ലുവിളി. ആശുപത്രികളിലും ക്ലിനിക്കുകളിലും കോവിഡ് മുക്തരുടെ ചികിത്സാ സൗകര്യങ്ങള്‍ കുറഞ്ഞതോടെയാണ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ വാര്‍ഡില്‍ സൗജന്യ ചികിത്സാ കേന്ദ്രം തുറന്നത്.

മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. വി.ജെ ബൈജോയാണ് സൗജന്യമായി പരിശോധന നടത്തുന്നത്. കരുവിശേരി കമ്യൂണിറ്റി ഹാളില്‍ എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 4 മുതല്‍ 6 വരെയാണ് ഡോക്ടറുടെ സേവനം. ഇതോടൊപ്പം ശക്തമായ കോവിഡ് പ്രതിരോധത്തിലൂടെ വാര്‍ഡില്‍ കോവിഡ് വ്യാപനം തടഞ്ഞുനിര്‍ത്താനും കഴിഞ്ഞിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ നേട്ടം. ആയിരത്തോളം വീടുകളിലായി 7000 ജനസംഖ്യയുള്ള കരുവിശേരിയില്‍ രണ്ടാം ഘട്ട കോവിഡ് വ്യാപനം കനത്ത ആശങ്കയാണ് ഉയര്‍ത്തിയത്. എന്നാല്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും കൈകോര്‍ത്തതോടെ കോവിഡ് വ്യാപനം നിയന്ത്രിക്കാനായി.

140 കോവിഡ് രോഗികളുണ്ടായിരുന്ന വാര്‍ഡില്‍ ഇപ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം 35 ആയി കുറഞ്ഞു. വാര്‍ഡില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങള്‍ക്കും കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാം. 6 മേഖലകളായി തിരിച്ച് 24 മണിക്കൂറും സഹായത്തിനായി ഓടിയെത്താന്‍ സന്നദ്ധസേന വിളിപ്പുറത്തുണ്ട്. കോവിഡ് പരിശോധനക്കോ ആശുപത്രിയിലേക്ക് സൗജന്യ സര്‍വീസിനായി ഒരു ജീപ്പും ഒട്ടോറിക്ഷയും സദാസമയവും ലഭ്യമാണ്. കോവിഡ് രോഗികളുടെ വീടുകളിലെത്തി സന്നദ്ധ പ്രവര്‍ത്തകര്‍ ഒക്സി മീറ്ററില്‍ ഓക്സിജന്‍ തോത് എടുക്കും ഇതിന്റെ അടിസ്ഥാനത്തില്‍ ഓക്സിജന്‍ ആവശ്യമായ രോഗികളെ ആശുപത്രിയിലേക്ക് മാറ്റും. കോവിഡ് ബാധിതരായ രോഗികളുള്ള മുഴുവന്‍ വീടുകളും അണുനശീകരണം നടത്തി.

ലോക്ഡൗണില്‍ ജോലിയില്ലാതെ പ്രയാസത്തിലായ കുടുംബങ്ങളെ കണ്ടെത്തി റസിഡന്റ്സ് അസോസിയേഷനുകളുടെ കൂടെ സഹകരണത്തോടെ അവര്‍ക്കായി 250 ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. പള്ളികളും അമ്പലങ്ങളും പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കി. രോഗികളായവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ വീട്ടിലെത്തിച്ചു നല്‍കി. ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണവും വീട്ടിലെത്തിച്ച് നല്‍കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിനായി ആയര്‍വേദ ഡിസ്പെന്‍സറിയുമായി സഹകരിച്ച് ആയുര്‍വേദ പ്രതിരോധ മരുന്നുകളും സൗജന്യമായി വീടുകളില്‍ വിതരണം ചെയ്യുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യുവജന സന്നദ്ധ സംഘടനകളും നാട്ടുകാരുമെല്ലാം ഒറ്റ മനസോടെയാണ് ശ്രദ്ധയോടെ കരുവിശേരി പദ്ധതിയുമായി സഹകരിക്കുന്നതെന്ന് കൗണ്‍സിലര്‍ വരുണ്‍ ഭാസ്‌ക്കര്‍ പറഞ്ഞു.

 

 

Top