കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; എംഎം വര്‍ഗീസ് ഇഡിക്ക് മുന്നില്‍ ഹാജരാക്കും

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ഇന്ന് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകും. നേരത്തെ രണ്ട് തവണയായി മണിക്കൂറുകളോളം എം എം വര്‍ഗീസിനെ ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയും ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ തൃശൂര്‍ നവകേരള സദസ്സ് ചൂണ്ടികാട്ടി സാവകാശം ചോദിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയയ്ക്കുകയായിരുന്നു.

നവംബര്‍ 24-നാണ് ഇതിന് മുന്‍പ് വര്‍ഗീസ് ഇ ഡിക്കു മുന്‍പില്‍ ഹാജരായത്. പാര്‍ട്ടി സമ്മര്‍ദ്ദത്തിലാക്കി പലരെയും കൊണ്ട് ചിട്ടി എടുപ്പിച്ചിരുന്നു. കേസില്‍ ഒന്നാം പ്രതിയായ സതീശന്‍ പാര്‍ട്ടിയുടെ പല ആവശ്യങ്ങള്‍ക്കും വേണ്ടി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം എം എം വര്‍ഗീസിന്റെ അറിവോടെയാണ് എന്നതിനുള്ള തെളിവുകളുണ്ട് എന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.

കരുവന്നൂര്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായി ബന്ധപ്പെട്ടാണ് വര്‍ഗീസിനെ രണ്ട് തവണ ഇ ഡി ചോദ്യം ചെയ്തത്. പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കില്‍ രണ്ട് അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. അടുത്ത ദിവസങ്ങളില്‍ ഇ ഡിക്കു മുന്‍പില്‍ ഹാജരാകാം എന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും വര്‍ഗീസ് പറഞ്ഞിരുന്നു. പാര്‍ട്ടി ക്രമക്കേട് കാട്ടിയിട്ടില്ലെന്നാണ് എം എം വര്‍ഗീസ് ഇ ഡിയോട് ആവര്‍ത്തിച്ചു പറഞ്ഞത്.

Top