കരുവന്നൂര്‍ കള്ളപ്പണക്കേസ്: ബാങ്കിന്റെ 2 മുന്‍ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാനൊരുങ്ങി ഇഡി

തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ കേസില്‍ പുതിയ കരുനീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബാങ്കിന്റെ രണ്ട് മുന്‍ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാന്‍ കോടതിയെ സമീപിച്ചു. എന്നാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നതിനാല്‍ അതീവ രഹസ്യമായാണ് നീക്കം. കരുവന്നൂര്‍ ബങ്ക് കേന്ദ്രീകരിച്ച് നടന്ന ബിനാമി വായ്പകളെല്ലാം ഉന്നത നേതാക്കളുടെ അറിവോടെയാണ് അനുവദിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

ബാങ്ക് സെക്രട്ടറി സുനില്‍, മുന്‍ മാനേജര്‍ ബിജു കരീം എന്നിവര്‍ ഇത് സംബന്ധിച്ച് നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു. സിപിഎമ്മിന്റെ സമാന്തര കമ്മിറ്റിയാണ് ലോണ്‍ അനുവദിക്കാനുള്ള തീരുമാനങ്ങളെടുത്തതെന്നും ഈ തീരുമാനത്തില്‍ ഭരണ സമിതിയ്ക്ക് മറ്റ് റോള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നുമാണ് മൊഴികള്‍.

കള്ളപ്പണ ഇടപാട് ഘട്ടത്തില്‍ 13 അംഗ ഭരണ സമിതിയാണ് ഉണ്ടായിരുന്നത്. മുന്‍ മാനേജര്‍ ബിജു കരീമിന്റെ ആവശ്യപ്രകാരം ലോണ്‍ രേഖകളില്‍ ഒപ്പിട്ട് നല്‍കിയിരുന്നതായും അപേക്ഷയില്‍ പലതിലും വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഭരണ സമിതി അംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരില്‍ രണ്ട് പേരെയാണ് മാപ്പുസാക്ഷിയാക്കാന്‍ ഇഡി കോടതിയെ സമീപിച്ചിട്ടുള്ളത്. കുറ്റപത്രം സ്വീകരിക്കല്‍ നടപടി പൂര്‍ത്തിയായാല്‍ ഉടന്‍ ഇവരുടെ മൊഴി രേഖപ്പെടുത്തും.

കേസില്‍ അന്വേഷണം നേരിടുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസി മൊയ്തീന്‍, കണ്ണന്‍ എന്നിവര്‍ക്ക് ഈ മൊഴികള്‍ നിര്‍ണ്ണായകമാണ്. സിപിഎം ജില്ലാ സെക്രട്ടറി എം.കെ വര്‍ഗീസിന് ഈമാസം 24 ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Top