കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; റെയ്ഡ് പൂര്‍ത്തിയായി; ബെനാമി രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡ് പൂര്‍ത്തിയായി. ബെനാമി രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തി എന്നാണ് വിവരം. പ്രതികളുടെ മൊഴി പ്രകാരം കൂടുതല്‍ രേഖകള്‍ കണ്ടെടുത്തു. 29 അനധികൃത വായ്പ രേഖകളാണ് കണ്ടെത്തിയത്. 29 വായ്പകളില്‍ നിന്നായി 14.5 കോടി രൂപ വകമാറ്റി. പ്രതികളെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തു.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ ആറ് പ്രതികളായ റെജി അനില്‍ കുമാര്‍, കിരണ്‍, ബിജു, കരീം, ബിജോയ് എ കെ, ടി.ആര്‍ സുനില്‍ കുമാര്‍, സി കെ ജില്‍സ് എന്നിവരുടെ ഇരിങ്ങാലക്കുട, പൊറത്തിശേരി, കൊരുമ്പിശേരി എന്നിവിടങ്ങളില്‍ വീടുകളിലാണ് പരിശോധന നടക്കുന്നത്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ സംഘത്തിന്റെ പരിശോധന.

അതിനിടെ, കേസില്‍ നാല് പ്രധാന പ്രതികളെ പൊലീസ് പിടികൂടി. ബിജു കരീം, ബിജോയ്, സുനില്‍കുമാര്‍, ജില്‍സ് എന്നിവരാണ് പിടിയിലായത്. ബിജു കരീം ബാങ്കിന്റെ മാനേജരും, സുനില്‍ കുമാര്‍ സെക്രട്ടറിയും ആയിരുന്നു. ജില്‍സ് ആയിരുന്നു ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റ്, ബിജോയ് കമ്മീഷന്‍ ഏജന്റായിരുന്നു. തൃശ്ശൂര്‍ നഗരത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

 

Top