കടബാധ്യതകള്‍ തീര്‍ക്കാന്‍ ഇനി ഓടേണ്ട; നരേന്ദ്രന് ഭാഗ്യദേവതയുടെ കടാക്ഷം

കടബാധ്യതയുടെ നടുവില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി നരേന്ദ്രന് ഭാഗ്യ ദേവത അറിഞ്ഞ് കടാക്ഷിച്ചു. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ രൂപത്തിലാണ് നരേന്ദ്രന് മുന്നില്‍ ഭാഗ്യദേവതയെത്തിയത്. പി എം 822404 എന്ന നമ്പരാണ് എഴുപത് ലക്ഷത്തിന്റെ ഭാഗ്യം നരേന്ദ്രന് നേടികൊടുത്തത്.
ബുധനൂര്‍ പഞ്ചായത്ത് എണ്ണയ്ക്കാട് പതിനൊന്നാം വാര്‍ഡില്‍ മാനാംകുഴി സ്വദേശിയായ നരേന്ദ്രന്‍ സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണ്. സുനില്‍ എന്ന ഏജന്റില്‍ നിന്നുമാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നരേന്ദ്രന്‍ വാങ്ങിയത്. എപ്പോഴും ഭാഗ്യം പരീക്ഷിക്കാറുള്ള തനിക്ക് നാമമാത്രമായ തുകകള്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് നരേന്ദ്രന്‍ പറയുന്നു.

കഴിഞ്ഞ മുപ്പത് വര്‍ഷമായി എണ്ണയ്ക്കാട് ജംഗ്ഷനില്‍ വാടകയ്ക്ക് മുറിയെടുത്ത് പച്ചക്കറി കച്ചവടം നടത്തിവരികയാണ് നരേന്ദ്രന്‍. സ്വകാര്യ വ്യക്തിയില്‍ നിന്നും വസ്തു പണയപ്പെട്ടുത്തി ലഭിച്ച തുക കൊണ്ടാണ് രണ്ട് പെണ്‍മക്കളുടെ വിവാഹം നടത്തിയത്. പണം യഥാസമയം തിരിച്ച് നല്‍കാന്‍ കഴിയാതെ വന്നതോടെ സ്വകാര്യ വ്യക്തി വസ്തു സ്വന്തം പേരിലാക്കിയെന്ന് നരേന്ദ്രന്‍ പറയുന്നു. നിലവില്‍ കേസ് കോടതിയില്‍ നടക്കുകയാണ്.

വന്‍ സാമ്പത്തിക ബാധ്യതയുടെ നടുവില്‍ കഴിഞ്ഞ തനിക്ക് തുണയായത് കാരുണ്യ പ്ലസ് ലോട്ടറിയാണെന്നും നരേന്ദ്രന്‍ പറയുന്നു. ഭാര്യ പ്രഭാവതി, മകന്‍ പ്രദീപ്, മരുമകള്‍ മഞ്ജു എന്നിവരടങ്ങുന്ന കുടുംബമാണ് നരേന്ദ്രന്റേത്. പ്രേമലത, പ്രസന്ന എന്നീ മക്കളുടെ വിവാഹമാണ് കഴിഞ്ഞത്. സമ്മാനമായി ലഭിച്ച തുകയിലൂടെ തന്റെ കട ബാധ്യതകള്‍ തീര്‍ക്കണമെന്നും പച്ചക്കറി കച്ചവടം വിപുലമാക്കണമെന്നുമാണ് നരേന്ദ്രന്റെ ആഗ്രഹം.

Top