കലൈജ്ഞര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിക്ക് അന്ത്യോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെങ്കയ്യ നായിഡുവും, കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന ചെന്നൈയിലെ രാജാജി ഹാളിലെത്തിയാണ് പ്രധാനമന്ത്രി അന്തിമോപചാരമര്‍പ്പിച്ചത്. മക്കളായ സ്റ്റാലിനെയും കനിമൊഴിയെയും ആശ്വസിപ്പിച്ച പ്രധാനമന്ത്രി ബന്ധുക്കളുമായും പാര്‍ട്ടി നേതാക്കളുമായും സംസാരിക്കുകയും ചെയ്തു.

കരുണാനിധിയെ അവസാനമായി ഒരു നോക്കു കാണുവാന്‍ രാജാജി ഹാളിന് മുന്നിലേക്കു വന്‍ ജനപ്രവാഹമാണ്. നടന്‍ രജനീകാന്ത്, ധനുഷ്, സൂര്യ, അജിത്ത്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി.ദിനകരന്‍, കേരളത്തില്‍ നിന്നും ഉമ്മന്‍ചാണ്ടി തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു.

ഹാളിനു പുറത്തും വഴികളിലുമായി ആയിരങ്ങളാണ് തങ്ങളുടെ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തിരിക്കുന്നത്. മകള്‍ കനിമൊഴിയുടെ വസതിയില്‍ നിന്നു കലൈജ്ഞരുടെ ഭൗതികദേഹം രാജാജി ഹാളില്‍ പുലര്‍ച്ചെ 5.30 നായിരുന്നു എത്തിച്ചത്.

അതേസമയം, കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് മറീന ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന കോടതി ഉത്തരവും എത്തിയിട്ടുണ്ട്. കരുണാനിധിയെ സംസ്‌ക്കരിക്കാന്‍ മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാനാവില്ലെന്ന സര്‍ക്കാരിന്റെ വാദം ഇതോടെ പൊളിഞ്ഞു. കരുണാനിധിയെ സംസ്‌ക്കരിക്കാന്‍ മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top