കമ്യൂണിസ്റ്റുകാരനല്ലെങ്കിലും കമ്യൂണിസ്റ്റു നേതാക്കളെ ഏറെ ഇഷ്ടപ്പെടുന്ന നേതാവാണ് അന്തരിച്ച തമിഴ് നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി.
അദ്ദേഹത്തിന്റെ മകന് സ്റ്റാലിന്‍ എന്ന് പേര് നല്‍കാന്‍ തന്നെ കാരണം മുന്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ജോസഫ് സ്റ്റാലിനോടുള്ള ആരാധന മൂലമാണ്. 1953 മാര്‍ച്ച് ഒന്നിനാണ് സ്റ്റാലിന്റെ ജനനം. സ്റ്റാലിന്‍ ജനിച്ച് നാല് ദിവസം കഴിഞ്ഞായിരുന്നു ജോസഫ് സ്റ്റാലിന്‍ അന്തരിച്ചിരുന്നത്.
പിതാവിനെ പോലെ തന്നെ കടുത്ത നിരീശ്വരവാദിയായാണ് സ്റ്റാലിനും അറിയപ്പെടുന്നത്. മരണാനന്തരമുള്ള ലോകത്തിലെ സ്വര്‍ഗ്ഗത്തെ സ്വപ്നം കാണുന്നതിനു പകരം ജീവിക്കുന്ന മണ്ണ് സ്വര്‍ഗ്ഗമാക്കാന്‍ ശ്രമിക്കുക എന്ന കമ്യൂണിസ്റ്റ് നേതാക്കളുടെ ഉപദേശമാണ് സ്റ്റാലിനും കരുണാനിധി പകര്‍ന്ന് നല്‍കിയത്.
പതിമൂന്ന് വയസ്സ് മാത്രമുള്ളപ്പോഴാണ് സ്റ്റാലിന്‍ രാഷ്ട്രീയ ഗോദായിലേക്കിറങ്ങിയത്. ഡി എം കെയില്‍ യുവജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം.1966 ല്‍ ഡി.എം.കെ. യുവജന വിഭാഗം രൂപീകരണ സമിതി അംഗമായി. 1967ല്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ആദ്യ പ്രസംഗം നടത്തി. 1974ല്‍ പാര്‍ട്ടി ജനറല്‍ കൗണ്‍സിലില്‍ അംഗമായി.
അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുമ്പോള്‍ സ്റ്റാലിന് 22 വയസ്സാണ് പ്രായം. ഒരു കൊല്ലത്തോളം സ്റ്റാലിന്‍ ജയിലിലായി. ജയിലില്‍ വെച്ച് അദ്ദേഹം ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടെന്നാണ് ഡിഎംകെയുടെ ചരിത്രകാരന്മാര്‍ പറയുന്നത്. ഇതിനുശേഷം ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ യുവജന വിഭാഗത്തിന്റെ മുഖമായി സ്റ്റാലിന്‍ വളര്‍ന്നു.
1983ല്‍ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയായി. സംസ്ഥാനത്തുടനീളം പ്രവര്‍ത്തനങ്ങളുമായി കടന്നുചെന്ന കലൈഞ്ജറുടെ മകനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാവായി അംഗീകരിച്ചു. അവിടെ നിന്നാണ് രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് ജനപ്രതിനിധി എന്ന ചുമതലയിലേക്കുള്ള യാത്രയുടെ തുടക്കം.
1989 ല്‍ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1996 ലും 2001 ലും 2006 ലും അവിടെ നിന്നു തന്നെ തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, 1991ല്‍ രാജീവ് വധത്തെതുടര്‍ന്നുള്ള സഹതാപതരംഗത്തില്‍ സ്റ്റാലിനും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. 2006 ല്‍ 53-ാം വയസ്സില്‍ മാത്രമാണ് സ്റ്റാലിനെത്തേടി മന്ത്രിപദവിയെത്തിയത്.
2009 ല്‍ പിതാവ് കലൈഞ്ജര്‍ക്കു കീഴില്‍ സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയായി. അതിനും മുമ്പ് 1996 ല്‍ സ്റ്റാലിന്‍ ചെന്നൈ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുത്ത ആദ്യ ചെന്നൈ മേയര്‍. 2001 ലും മേയറായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരാള്‍ക്ക് ഒരേ സമയം എംഎല്‍എയും മേയറുമാവാന്‍ പറ്റില്ലെന്ന പുതിയ നിയമം ജയലളിത സര്‍ക്കാര്‍ കൊണ്ടുവന്നതോടെ സ്റ്റാലിന്‍ മേയര്‍ സ്ഥാനം ഉപേക്ഷിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാലിന്‍ കൊളത്തൂരില്‍ നിന്നാണ് ജയിച്ചുകയറിയത്.
ജാതീയതയും മതവിശ്വാസവും ശക്തമായി നിലനില്‍ക്കുന്ന തമിഴക മനസ്സില്‍ നിരീശ്വരവാദിയായ കരുണാനിധിക്ക് വലിയ സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞത് ഒരു അത്ഭുതം തന്നെയാണ്. കമ്യൂണിസ്റ്റായില്ലെങ്കിലും ചുവപ്പിനോടുള്ള ആഭിമുഖ്യം ഒഴിവാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ചുവപ്പും കറുപ്പും ചേര്‍ന്ന കൊടിയാണ് ഡി.എം.കെ എന്ന പാര്‍ട്ടിക്കായി അദ്ദേഹം കണ്ടെത്തിയത്.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി സഖ്യത്തിലാവാനും സഹകരിച്ച് പോവാനും കരുണാനിധി പരമാവധി ശ്രമിച്ചിരുന്നു. പേരില്‍ തന്നെ കമ്യൂണിസ്റ്റ് ഇതിഹാസ നായകനെ ഓര്‍മ്മിപ്പിക്കുന്ന മകന്‍ സ്റ്റാലിന്‍ കരുണാനിധിയുടെ വിയോഗത്തോടെ ഇപ്പോള്‍ ഡി.എം.കെയെ നയിക്കുന്ന നായകനാണ്.
സ്റ്റാലിന്‍ പാര്‍ട്ടി അദ്ധ്യക്ഷനായ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. അതു കൊണ്ടു തന്നെ വെല്ലുവിളികളും ഏറെയാണ്. കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കായി 4 സീറ്റാണ് സ്റ്റാലിന്‍ വിട്ടു നല്‍കിയിരിക്കുന്നത്. ഇതില്‍ മധുര, കോയമ്പത്തൂര്‍ സീറ്റുകളില്‍ മത്സരിക്കുന്നത് സി.പി.എമ്മാണ്. നാഗപട്ടണം, തെങ്കാശി എന്നീ സീറ്റുകളില്‍ സി.പി.ഐയും മത്സരിക്കുന്നു.
സ്റ്റാലിന്റെ സഹോദരന്‍ അഴഗിരിയുടെ തട്ടകമായ മധുരയില്‍ സി.പി.എമ്മിന് സീറ്റ് നല്‍കുക വഴി മധുരമായ ഒരു പ്രതികാരം കൂടിയാണ് സ്റ്റാലിന്‍ ചെയ്തിരിക്കുന്നത്. ഏറെക്കാലം മധുര ലോകസഭ മണ്ഡലം കുത്തകയാക്കി വച്ചിരുന്ന സി.പി.എമ്മിന് മുന്‍പ് അത് നിഷേധിക്കാന്‍ കാരണം അഴഗിരിയുടെ ഇടപെടല്‍ മൂലമായിരുന്നു. കരുണാനിധി ജീവിച്ചിരിക്കെ തന്നെ ഡി.എം.കെ നേതൃസ്ഥാനത്ത് നിന്നും ഒഴിവാക്കിയ അഴഗിരിയെ തിരികെ പാര്‍ട്ടിയില്‍ എടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് സ്റ്റാലിന്‍.
തമിഴകത്ത് ഇത്തവണ ഡി.എം.കെ സഖ്യം തൂത്ത് വാരുമെന്നതാണ് അഭിപ്രായ സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്. അത് ശരിയായാല്‍ 4 സീറ്റുകള്‍ തമിഴകത്ത് നിന്നും മാത്രം ഇരു കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുമുണ്ടാകും.
സ്റ്റാലിന് പുറമെ മകന്‍ ഉദയനിധി സ്റ്റാലിനും പ്രചരണ രംഗത്ത് സജീവമാണ്. വലിയ ആള്‍ക്കൂട്ടം നടന്‍ കൂടിയായ ഉദയനിധിയുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ച് കൂടുന്നുണ്ട്. സ്റ്റാലിന്റെ പിന്‍ഗാമിയായാണ് ഉദയനിധി സ്റ്റാലിന്‍ വിലയിരുത്തപ്പെടുന്നത്.
ബി.ജെ.പിയെയും മോദിയെയും അണ്ണാ ഡിഎംകെയെയും രൂക്ഷമായി വിമര്‍ശിച്ചാണ് ഉദയനിധിയുടെ പര്യടനം പുരോഗമിക്കുന്നത്. അച്ഛനും മകനും തമിഴക മണ്ണ് ഉഴുതു മറക്കുമ്പോള്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലാണ് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍. സി.പി.എം, സി.പി.ഐ ദേശീയ നേതാക്കളും പ്രചരണത്തിനായി തമിഴകത്ത് എത്തിയിട്ടുണ്ട്.