ആരോഗ്യ നില മോശമാകുന്നു; കാര്‍ത്തിയെ സിബിഐ പീഡിപ്പിക്കുന്നതായി പരാതി

karthi

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യലിന്റെ ഭാഗമായി സിബിഐ പീഡിപ്പിക്കുന്നതായി അഭിഭാഷകന്‍. ചോദ്യം ചെയ്യലിന്റെ ഭാഗമായി കാര്‍ത്തിയെ സ്ഥിരമായി കടുത്ത വെളിച്ചത്തിനു കീഴില്‍ ഇരുത്തുകയാണെന്നും ഉറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും അതുകാരണം അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മോശമാണെന്നുമാണ് അഭിഭാഷകന്‍ അഭിഷേക് സിങ്‌വി കോടതിയില്‍ അറിയിച്ചത്.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ഫെബ്രുവരി 28-നാണ് കാര്‍ത്തി ചിദംബരം അറസ്റ്റിലാകുന്നത്. കഴിഞ്ഞ ദിവസം കാര്‍ത്തിയെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഉറക്കം കളയുന്നതിനായി ശക്തമായ വെളിച്ചത്തിനു കീഴിലും ശബ്ദമുള്ള അന്തരീക്ഷത്തിലും ഇരുത്തുകയാണെന്നും ഉറക്കക്കുറവ് മൂലം കാര്‍ത്തിയുടെ രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെന്നും സിങ്‌വി കോടതിയില്‍ പറഞ്ഞു.

അതേസമയം, ഇത്തരം ആരോപണങ്ങള്‍ ശരിയല്ലെന്നും കാര്‍ത്തിയെ ഉറങ്ങാന്‍ അനുവദിക്കാതിരിക്കുകയോ, പീഡിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും സിബിഐക്കുവേണ്ടി ഹാജരായ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി. താന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമ്പോഴൊക്കെ ആരോഗ്യ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ത്തി ചിദംബരത്തിന് വീട്ടില്‍നിന്നുള്ള ഭക്ഷണം നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കോടതി തീരുമാനം അറിയിച്ചു. സിബിഐക്ക് എതിര്‍പ്പില്ലെങ്കില്‍ ഭക്ഷണം നല്‍കാമെന്ന് കോടതി പറഞ്ഞു.

അതേസമയം, ചോദ്യംചെയ്യലിനോട് കാര്‍ത്തി ചിദംബരം സഹകരിക്കുന്നില്ലെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. തെളിവുകള്‍ മുന്‍നിര്‍ത്തി ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്നും അതിനാല്‍ പ്രതികരിക്കില്ലെന്നുമാണ് കാര്‍ത്തിയുടെ നിലപാടെന്നും സിബിഐ പറയുന്നു.

Top