മധ്യപ്രദേശിൽ കർണിസേന നേതാവിനെ കുത്തിക്കൊന്നു

ഭോപ്പാൽ: മധ്യപ്രദേശിൽ കർണിസേന നേതാവിനെ ആൾക്കൂട്ടത്തിനു നടുവിൽ കുത്തിക്കൊന്നു. കർണിസേന ഇറ്റാർസി ടൗൺ സെക്രട്ടറി രോഹിത് സിങ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. അക്രമികളെ അറസ്റ്റ് ചെയ്തു. നഗരസഭാ ഓഫിസിനു മുന്നിൽവച്ചാണ് ബൈക്കിലെത്തിയ മൂന്നുപേർ ചേർന്ന് രോഹിത് സിങ്ങിനെ നിരവധി തവണ കുത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സച്ചിൻ പട്ടേലിനും കുത്തേറ്റു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രോഹിതിനെ രക്ഷിക്കാനായില്ല. സച്ചിന്റെ നില ഗുരുതരമാണ്.

മാർക്കറ്റിലെ ചായക്കടയ്ക്കു മുൻപിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ബൈക്കിൽ മൂന്നുപേർ എത്തുന്നത്. ഇവര്‍ തമ്മിലുള്ള വാക്കുതർക്കം അടിപിടിയില്‍ കലാശിച്ചു. പിന്നാലെയാണ് അക്രമികൾ കത്തി ഉപയോഗിച്ച് രോഹിതിനെയും സുഹൃത്തിനെയും കുത്തിയത്.

മുൻവൈരാഗ്യം തീര്‍ക്കാനായിരുന്നു കൊലപാതകമെന്ന് ഇറ്റാർസി പൊലീസ് ഇൻ ചാർജ് ആർ.എസ് ചൗഹാൻ പറഞ്ഞു. മുഖ്യപ്രതിയായ രാഹുൽ രജ്പുത്, മറ്റു പ്രതികളായ അങ്കിത് ഭട്ട്, ഇഷു മാളവ്യ എന്നിവരെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Top