ഭീതി ഒഴിയുന്നില്ല; കര്‍ണാടകയില്‍ രണ്ടും ഗുജറാത്തില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു

ബെംഗളൂരു: ഭീതി പടര്‍ത്തി രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നു കൊണ്ടിരിക്കുന്നു. പുതുതായി കര്‍ണ്ണാടകത്തില്‍ മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 18 ആയി.

ഗുജറാത്തിലും ഒരു പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13 ആയി. ഗുജറാത്തില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ മറീന ബീച്ച് അടച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണി മുതലാണ് സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവാണ്‍മിയുര്‍ ഉള്‍പ്പടെ ചെന്നൈയിലെ മറ്റ് ബീച്ചുകളിലും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് ബാധ സംശയിച്ച ഉത്തര്‍ പ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗിന്റെ പരിശോധന ഫലം നെഗറ്റീവാണ്. ഇതോടെ മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 28 പേര്‍ക്കും രോഗമില്ലെന്ന് ഉറപ്പായി.

രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാരിന്റെ എല്ലാ വാര്‍ത്താ സമ്മേളനങ്ങളും ഡിജിറ്റല്‍ രൂപത്തിലാക്കി. നേരിട്ടുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

രാജ്യത്ത് നിലവില്‍ കേരളം ഉള്‍പ്പടെ 22 സംസ്ഥാനങ്ങളിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്, 63 പേരാണ് ഇവിടെ. പിന്നാലെ കേരളമാണുള്ളത്. 40 പേര്‍. ശേഷം വരുന്നത് 26 പേരുള്ള ഡല്‍ഹിയും 24 പേരുള്ള യുപിയുമാണ്.

കഴിഞ്ഞ ദിവസം മാത്രം അമ്പതിലേറേ പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരുന്നത്. കൂടാതെ അഞ്ചുപേരാണ് രാജ്യത്ത് വൈറസ് ബാധയേറ്റ് മരിച്ചത്. കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതമാണ് മരണപ്പെട്ടത്. ഇവരില്‍ ഒരാള്‍ വിദേശിയായിരുന്നു.

അതേസമയം, ലോകത്താകമാനം കൊറോണ നിയന്ത്രണാധീതമായി വര്‍ധിക്കുകയാണ്. മരണസംഖ്യ 11,417 ആയി ഉയര്‍ന്നു. 276,462 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുല്‍ വൈറസ് ബാധ ഏറ്റിരിക്കുന്നത് ഇറ്റലിയിലാണ്. മരണം 4032 ആയി. രോഗികളുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.

Top