ലോക്ക്ഡൗണ്‍; 1,600 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി

ബെംഗളൂരു: ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായവര്‍ക്ക് 1,600 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ.

കര്‍ഷകര്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, കൈത്തറി നെയ്ത്തുകാര്‍ പുഷ്പകൃഷി ചെയ്യുന്നവര്‍, അലക്കുകാര്‍, ബാര്‍ബര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് പാക്കേജ് ഗുണം ചെയ്യുക.

പുഷ്പകൃഷിക്കാര്‍ക്ക് ഹെക്ടറിന് 25,000 രൂപയുടെ ധനസഹായം ലഭിക്കും. ബാര്‍ബര്‍മാര്‍ക്കും അലക്കുതൊഴിലാളികള്‍ക്കും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കും5,000 രൂപ വീതം ഒറ്റത്തവണ നഷ്ടപരിഹാരമായി ലഭിക്കും.

അതേസമയം, നിര്‍മാണ തൊഴിലാളികള്‍ക്ക് നേരത്തെ ലഭിച്ച 2,000 രൂപക്ക് പുറമെ 3,000 രൂപകൂടി നല്‍കും. കോവിഡ് കര്‍ഷകരെ മാത്രമല്ല, നഗരപ്രദേശങ്ങളില്‍ സേവനമനുഷ്ടിക്കുന്ന അലക്കുകാര്‍, ബാര്‍ബര്‍മാര്‍ എന്നിവരേയും ബാധിച്ചുവെന്ന് യെദ്യൂരപ്പ പറഞ്ഞു.

60,000 അലക്കുകാര്‍ക്കും, 2,30,000 ബാര്‍ബര്‍മാര്‍ക്കും 5000 രൂപ വീതം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൈത്തറി തൊഴിലാളികള്‍ക്ക് 2000 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമെന്നും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് രണ്ട് മാസത്തെ വൈദ്യുതി ബില്ല് എഴുതിതള്ളുമെന്നും അതേസമയം, വന്‍കിട വ്യവസായങ്ങളുടെ വൈദ്യുതി ബില്ലുകള്‍ രണ്ടു മാസത്തേക്ക് മാറ്റിവെയ്ക്കുമെന്നും പാക്കേജില്‍ പറയുന്നു.

Top