കൊവിഡ്; ഇന്ന് മുതല്‍ കേരള അതിര്‍ത്തികളില്‍ കര്‍ണാടകം പരിശോധന ശക്തമാക്കും

ബാംഗളൂരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ കേരള അതിര്‍ത്തികളില്‍ കര്‍ണാടകം പരിശോധന ശക്തമാക്കും. ഇതിനായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്പെങ്കിലും എടുത്ത ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. വാക്‌സീന്‍ എടുത്തവര്‍ക്കും ആര്‍ടി പിസിആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.

അതിര്‍ത്തികള്‍ക്ക് പുറമേ റെയില്‍വേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധനയുണ്ടാകും. ദിവസവും കര്‍ണാടകത്തില്‍ പോയി വരുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ 15 ദിവസത്തില്‍ ഒരിക്കല്‍ ആര്‍ടി പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

കേരളത്തില്‍ കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങളെന്ന് കര്‍ണാടക വ്യക്തമാക്കുന്നു. അതിനിടെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് കാസര്‍കോട്ടേയ്ക്കുള്ള ബസ് സര്‍വീസ് നിര്‍ത്തി വച്ചു. സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല.

അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. ബെംഗ്ലൂരു ഉള്‍പ്പടെ റെയില്‍വേസ്‌റ്റേഷനുകളില്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന്റെ കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ബെംഗ്ലൂരുവിലടക്കം കോളേജുകള്‍ തുറന്നിരുന്നു. സ്‌കൂളുകള്‍ അടുത്തമാസം ആദ്യം മുതല്‍ തുറക്കാനാണ് തീരുമാനം.

Top