വിശ്വാസവോട്ടിനു പിന്നാലെ കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ രാജിവെച്ചു

ബെംഗളൂരു: കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ രാജിവെച്ചു. സ്വമേധയാ സ്ഥാനം ഒഴിയുന്നുവെന്ന് രമേശ് കുമാര്‍ പറയുകയായിരുന്നു. ഏറെ നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷം മുഖ്യമന്ത്രി യെദ്യൂരപ്പ ഇന്ന് വിശ്വാസ വോട്ട് നേടിയതിന് പിന്നാലെയാണ് സ്പീക്കര്‍ രാജി സമര്‍പ്പിച്ചത്.

ശബ്ദ വോട്ടിലൂടെയാണ് ഭൂരിപക്ഷം തെളിയിച്ചത്. തലയെണ്ണേണ്ടെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ശബ്ദവോട്ട്.

രാഷ്ട്രീയത്തിലെ പ്രതികാരപ്രവര്‍ത്തനങ്ങളില്‍ താന്‍ ഏര്‍പ്പെടുന്നില്ലെന്ന് യെദിയൂരപ്പ പറഞ്ഞു. മറക്കണം, ക്ഷമിക്കണം. ജനങ്ങളുടെ ആശീര്‍വാദത്തോടെയാണ് താന്‍ മുഖ്യമന്ത്രിയായത്. സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുകയാണ്. അതിനെ നമുക്കൊരുമിച്ച് മറികടക്കണം. കര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നുവെന്നും യെദിയൂരപ്പ സഭയില്‍ പറഞ്ഞു.

പതിനേഴ് വിമത എം.എല്‍.എമാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ ബി.ജെ.പിക്ക് വെല്ലുവിളിയുണ്ടായില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബി.ജെ.പി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു.

ഒരാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കര്‍ണാടക നിയമസഭ സാക്ഷ്യം വഹിച്ചത്. ആറ് മാസത്തേക്ക് വെല്ലുവിളികളില്ലാത്ത വിധം യെദിയൂരപ്പ സര്‍ക്കാരിന് മുന്നോട്ട് പോകാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ഇനി തീരുമാനം ഉണ്ടാകേണ്ടതുണ്ട്. കോണ്‍ഗ്രസാകട്ടെ 99 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാണ് മുന്നോട്ട് പോകുന്നത്.

കോണ്‍ഗ്രസ്ദള്‍ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് രാജി സമര്‍പ്പിച്ച 14 എംഎല്‍എമാരെ സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാര്‍ ഇന്നലെ അയോഗ്യരാക്കിയിരുന്നു. വിപ്പ് ലംഘിച്ച കോണ്‍ഗ്രസിന്റെ പതിനൊന്നും ജനതാദള്‍ എസ്സിന്റെ മൂന്നും എംഎല്‍എമാരെയാണ് സ്പീക്കര്‍ ഇന്നലെ അയോഗ്യരായി പ്രഖ്യാപിച്ചത്. മൂന്ന് എംഎല്‍എമാരെ നേരത്തേതന്നെ അയോഗ്യരാക്കിയിരുന്നു.

Top