ബെംഗളൂരു : കര്‍ണാടകത്തില്‍ 14 വിമത എംഎല്‍എമാര്‍ അയോഗ്യരെന്ന് സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍. അയോഗ്യരായവരില്‍ 11 പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. മൂന്ന് ജെഡിഎസ് എംഎല്‍എമാരെയും അയോഗ്യരാക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനും വിപ്പ് ലംഘിച്ചതിനുമാണ് നടപടി.
തിങ്കളാഴ്ച ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ തിങ്കളാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെയാണ് സ്പീക്കറുടെ നടപടി. രാവിലെ 11 മണിക്കാണ് കര്‍ണാടകയില്‍ ബി.എസ്.യെദ്യൂരപ്പ വിശ്വാസവോട്ട് തേടുക.
ഇതോടെ നിയമസഭയുടെ അംഗബലം 207 ആകും. മൂന്നു എംഎൽഎമാരെ നേരത്തെ അയോഗ്യരാക്കിയിരുന്നു. ശ്രീമന്ത പാട്ടീൽ, റോഷൻ ബെയ്ദ്, എച്ച്.വിശ്വനാഥ്, ആനന്ദ് സിങ്. എസ്.ടി.സോമശേഖർ തുടങ്ങിയവരെയാണ് പുറത്താക്കിയത്.
സ്പീക്കറെ പുറത്താക്കാന്‍ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 17 എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ശുപാര്‍ശയാണ് കോണ്‍ഗ്രസും ജെഡിഎസും സ്പീക്കര്‍ക്ക് നല്‍കിയിരുന്നത്.