കര്‍ണാടകയില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ ; രണ്ട് വിമത എംഎല്‍എമാരെ സ്പീക്കര്‍ വിളിപ്പിച്ചു

കര്‍ണാടക: രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ രണ്ട് വിമത എംഎല്‍എമാരെ സ്പീക്കര്‍ വിളിപ്പിച്ചു. കോണ്‍ഗ്രസ് വിമത എം എല്‍ എമാരായ എംടിബി നാഗരാജ്, കെ സുധാകര്‍ എന്നിവരെയാണ് സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ വിളിപ്പിച്ചത്. വൈകിട്ട് മൂന്നരയ്ക്ക് ഓഫീസില്‍ എത്താനാണ് നിര്‍ദേശം.

രാജിക്ക് ശേഷമുള്ള വിശദീകരണത്തിന് വേണ്ടിയാണ് സ്പീക്കര്‍ വിളിപ്പച്ചതെന്നാണ് വിവരം. എന്നാല്‍ ഇപ്പോള്‍ മുംബൈയിലുള്ള ഇരുവരും കൂടിക്കാഴ്ചക്ക് എത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

എംഎല്‍എമാരുടെ രാജിയിലോ അയോഗ്യതയിലോ ഉടനടി തീരുമാനമെടുക്കണമെന്ന് പറയാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നാണ് സ്പീക്കര്‍ ഉന്നയിക്കുന്ന പ്രധാന വാദം. രാജിവെക്കുക എന്ന മൗലിക അവകാശം സംരക്ഷിക്കണം എന്ന് വിമത എംഎല്‍എമാരും ആവശ്യപ്പെട്ടു. സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിക്കാതെ കോടതിയുടെ അധികാരപരിധിയെ സ്പീക്കര്‍ ചോദ്യം ചെയ്യുകയാണെന്ന് ഇന്നലെ കേസില്‍ വാദം കേള്‍ക്കവെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

എംഎല്‍എമാര്‍ ജൂലായ് ആറിന് രാജിക്കത്ത് നല്‍കിയിട്ടും സ്പീക്കര്‍ ഒരു നടപടിയും എടുത്തില്ല. അതുകൊണ്ടാണ് എം എല്‍ എമാര്‍ക്ക് കോടതിയെ സമീപിക്കേണ്ടിവന്നത്. എന്തുകൊണ്ടാണ് സ്പീക്കര്‍ തീരുമാനം എടുക്കാതിരുന്നത് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. സ്വന്തം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാതെ കോടതിയുടെ ഭരണഘടനപരമായ പരിമിതികള്‍ ചൂണ്ടിക്കാണിക്കുകയാണ് സ്പീക്കര്‍ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്നലെ കുറ്റപ്പെടുത്തി. കര്‍ണാടകത്തില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഇന്നത്തെ കോടതി തീരുമാനം ഏറെ നിര്‍ണായകമാണ്.

Top