പരീക്ഷക്കെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കി കര്‍ണാടക

ബെംഗളൂരു: കര്‍ണാടകയില്‍ പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ ഇളവ്. കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റുമായി രക്ഷിതാക്കളില്‍ ഒരാളോടൊപ്പം എത്തി പരീക്ഷ എഴുതാം. മൂന്നു ദിവസത്തിലധികം കര്‍ണാടകയില്‍ തങ്ങാന്‍ പാടില്ല എന്നതടക്കമുള്ള നിബന്ധനകള്‍ പാലിക്കണം.

ഈ മാസം നടക്കാനിരിക്കുന്ന വിവിധ പരീക്ഷകള്‍ കണക്കിലെടുത്താണ് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ എന്ന നിബന്ധനയില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് ഇളവ് നല്‍കുന്നത്. അതേസമയം കര്‍ണാടകയില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ ഇളവില്ല. ഇവര്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഒരുക്കണം.

ഏഴാം ദിവസം വിദ്യാര്‍ഥികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ കോളേജില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. ഇതേ നിബന്ധനകള്‍ തന്നെയാണ് കര്‍ണാടകയില്‍ ജോലിക്കെത്തുന്നവരുടെ കാര്യത്തിലും ഉള്ളത്. കേരളത്തില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്കായി കമ്പനികള്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഒരുക്കണം.

കേരളത്തില്‍ നിന്ന് ഹൃസ്വ സന്ദര്‍ശനത്തിന്( മൂന്നു ദിവസം ) എത്തുന്നവര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ വേണ്ട. മരണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ഇളവുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, കര്‍ണാടക വഴി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍, രണ്ടു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവരെയും പുതിയ ഉത്തരവ് പ്രകാരം നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Top