കര്‍ണാടകയില്‍ 11 എംഎല്‍എമാര്‍ സ്പീക്കറെ കണ്ടു ; രാജിയെന്ന് സൂചന

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും കനത്ത രാഷ്ട്രീയപ്രതിസന്ധി. കോണ്‍ഗ്രസ് വിമതന്‍ രമേശ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 എംഎല്‍എമാര്‍ നിയമസഭാസ്പീക്കറെ കണ്ടു. 11 എം.എല്‍.എമാര്‍ രാജിസമര്‍പ്പിച്ചു. എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ്. എം.എല്‍.എമാരുമാണ് സ്പീക്കറുടെ ഓഫീസിലെത്തി രാജിസമര്‍പ്പിച്ചത്. എം.എല്‍.എമാരുടെ രാജി ഓഫീസില്‍ ലഭിച്ചതായി സ്പീക്കര്‍ രമേശ് കുമാറും സ്ഥിരീകരിച്ചു.

അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് ജെഡിഎസ് എംഎല്‍എമാരുമാണ് ആദ്യം രാജിക്കായി വിധാന്‍ സഭയിലെ സ്പീക്കറുടെ ഓഫീസില്‍ എത്തിയത്. മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി, എച്ച്.വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി.സി പാട്ടീല്‍, സൗമ്യ റെഡ്ഡി എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്പീക്കറെ കാണാന്‍ എത്തിയത്. അല്‍പസമയത്തിന് ശേഷം രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി സ്പീക്കറുടെ ഓഫീസിലേക്ക് എത്തുകയായിരുന്നു.

പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും അതിനാല്‍ രാജിവയ്ക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി അറിയിച്ചു. മകളും കോണ്‍ഗ്രസ് എംഎല്‍എയുമായ സൗമ്യ റെഡ്ഡിയും സ്പീക്കറെ കാണാനെത്തിയിരുന്നു. മകളുടെ കാര്യം തനിക്കറിയില്ലെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ പ്രതികരണം.

അതേസമയം എംഎല്‍എമാര്‍ ആരും രാജിവയ്ക്കില്ലെന്ന് മന്ത്രി ഡി.കെ.ശിവകുമാര്‍ പറഞ്ഞു. എട്ട് എംഎല്‍എമാര്‍ സ്പീക്കറെ കാണാനെത്തിയത് രാജിനീക്കത്തിന്റെ ഭാഗമാണെന്ന സൂചന വന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും മന്ത്രി ഡി.കെ ശിവകുമാറും പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. എട്ട് പേര്‍ക്ക് പിന്നാലെ ഇന്ന് തന്നെ മറ്റ് മൂന്ന് എംഎല്‍എമാരും രാജിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

224 അംഗ നിയമസഭയില്‍ 15 എംഎല്‍എമാര്‍ രാജിവച്ചാല്‍ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും.

Top