9.55 സെക്കന്റില്‍ 100 മീറ്റര്‍ ഓടി,ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടി കര്‍ണാടക സ്വദേശി

ബംഗളൂരു: കര്‍ണാടക സ്വദേശി ശ്രീനിവാസ ഗൗഡ എന്ന 28കാരനാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോഴത്തെ താരം. ലോകത്തിലെ അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ശ്രീനിവാസ ഗൗഡ ഓടിയെത്തി എന്നാണ് വിവരം. 100 മീറ്റര്‍ വെറും 9.55 സെക്കന്റില്‍ ശ്രീനിവാസ ഗൗഡ ഓടിയെത്തിയെന്നാണ് അവകാശ വാദം. അതും ചെളിയിലൂടെ കാളയോടൊപ്പം. കര്‍ണാടകയിലെ പരമ്പരാഗത കായിക ഇനമായ കാളപൂട്ട് മത്സരത്തിലാണ് മിന്നും പ്രകടനം. മൊത്തം 142.5 മീറ്റര്‍ 13.62 സെക്കന്റിനുള്ളില്‍ ഗൗഡ മറി കടന്നെന്നാണ് പറയുന്നത്. കമ്പാലയെന്നാണ് ഈ കായിക മത്സരത്തിന്റെ പേര്.

കമ്പാലയുടെ പ്രധാന കേന്ദ്രമായ ദക്ഷിണകന്നഡയിലെ ഉഡുപ്പിയിലായിരുന്നു ഗൗഡയുടെ മത്സരം. 12 കമ്പാലകളില്‍ നിന്നായി ശ്രീനിവാസ ഗൗഡ 29 മെഡലുകള്‍ നേടിയെന്ന് റഫറിയായ വിജയകുമാര്‍ കംഗിനാമനെ പറയുന്നു. നിര്‍മാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡ കഴിഞ്ഞ ആറ് വര്‍ഷമായി കമ്പാല മത്സരത്തില്‍ സജീവമാണ്.ഒരു മത്സരത്തില്‍ വിജയിച്ചാല്‍ 1-2 ലക്ഷം രൂപവരെ പ്രതിഫലം ലഭിക്കും. 2009ലാണ് ഉസൈന്‍ ബോള്‍ട്ട് റെക്കോഡ് സ്ഥാപിച്ചത്. ബെര്‍ലിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ 9.58 സെക്കന്റ് കൊണ്ട് ഓടി തീര്‍ത്താണ് ബോള്‍ട്ട് റെക്കോര്‍ഡ് സ്ഥാപിച്ചത്.

Top