ഫെയ്സ്ബുക്കിന് മുന്നറിയിപ്പ് നൽകി കർണാടക ഹൈക്കോടതി

ബെംഗളൂരു : ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടേക്കുമെന്ന് ഫെയ്സ്ബുക്കിന് മുന്നറിയിപ്പ് നൽകി കർണാടക ഹൈക്കോടതി. സൗദി ജയിലിൽ കഴിയുന്ന കർണാടക സ്വദേശിയുടെ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസുമായി ഫെയ്സ്ബുക്ക് സഹകരിക്കാത്തതിനെ തുടർന്നാണു കോടതി നിലപാട് കടുപ്പിച്ചത്. വാർത്താ ഏജൻസി ഐഎഎൻഎസാണു വാർത്ത പുറത്തുവിട്ടത്.

മംഗളൂരു ബികർനകാട്ടേ സ്വദേശി കവിത സമർപ്പിച്ച ഹർജി പരിഗണിക്കവേയാണു ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിത് അടങ്ങുന്ന ബെഞ്ച് ഫെയ്സ്ബുക്കിന് മുന്നറിയിപ്പ് നൽകിയത്. ഒരാഴ്ച്ചക്കുള്ളിൽ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണു ഫെയ്സ്ബുക്കിന് കോടതി നൽകിയിരിക്കുന്ന നിർദേശം. കവിതയുടെ ഭർത്താവ് ശൈലേഷ് കുമാർ സൗദിയിൽ ജയിലിലാണ്.

‘‘സൗദിയിലെ ഒരു കമ്പനിയിൽ 25 വർഷമായി ജോലി ചെയ്തുവരികയായിരുന്നു ശൈലേഷ്. സിഎഎ, എൻആർസിയെ അനുകൂലിച്ച് 2019 ൽ ശൈലേഷ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. തുടർന്നു ശൈലേഷ് കുമാറിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി സൗദി രാജാവിനെതിരെയും ഇസ്‍ലാമിനെതിരെയും അജ്ഞാതർ അപകീർത്തി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തതു. ഇതോടെ സൗദി പൊലീസ് ശൈലേഷിനെ അറസ്റ്റ് ചെയ്തു’’– കവിത നൽകിയ ഹർജിയിലെ വിവരങ്ങളാണിത്.

മംഗളൂരു പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വിഷയത്തിൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിന് പൊലീസ് കത്ത് അയച്ചിരുന്നു. എന്നാൽ ഫെയ്സ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണത്തില്‍ കാലതാമസം ഉന്നയിച്ച് ഹർജിക്കാരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഭർത്താവിനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കവിത കേന്ദ്രസർക്കാരിനും കത്തയച്ചിട്ടുണ്ട്.

Top