നവംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ഒക്ടോബര്‍ അല്ലെങ്കില്‍ നവംബര്‍ അവസാനത്തോടെ എല്ലാ മുതിര്‍ന്നവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് കര്‍ണാടക സര്‍ക്കാര്‍. കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രതിരോധ കുത്തിവയ്പ്പാണ് സംസ്ഥാനത്തിന് മുന്നിലുള്ളതെന്നും ആരോഗ്യമന്ത്രി കെ.സുധാകര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയ പ്രകാരം 2,00,000 ഡോസ് കോവിഡ്ഷീല്‍ഡ് ഇന്ന് ലഭിച്ചുവെന്ന് കെ.സുധാകര്‍ പറഞ്ഞു. കേന്ദ്രം ഇതുവരെ സംസ്ഥാനത്തിന് 11,126,340 ഡോഡ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ, 9,50,000 ഡോഡ് കോവിഷീല്‍ഡും 1,44,000 ഡോഡ് കോവാക്സിനും അടക്കം 10,94,000 ഡോസുകള്‍ സംസ്ഥാനം നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് സംഭരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഷീല്‍ഡ് ഉല്‍പാദിപ്പിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, കോവാക്സിന്റെ ഉത്പാദകരായ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് എന്നിവര്‍ക്ക് മൂന്ന് കോടി ഡോസ് വാക്സിന് സംസ്ഥാന സര്‍ക്കാര്‍ ഓഡര്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ വിദേശത്ത് നിന്ന് വാക്സിനുകള്‍ ഇറക്കുമതി ചെയ്യുന്ന കാര്യവും ആലോചിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റഷ്യ വികസിപ്പിച്ച സ്പുട്നിക്ക് വാക്സിന് കര്‍ണാടകയില്‍ ഒരു നിര്‍മാണ പ്ലാന്റ് ഉണ്ടാകുമെന്നും ഇത് സംസ്ഥാനത്തെ വാക്സിനേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തുന്നുവെന്നും കെ.സുധാകര്‍ പറഞ്ഞു.

 

Top