യുവാക്കളോട് പക്കാവട വില്‍ക്കാനാണ് മോദി പറയുന്നത്, ആഞ്ഞടിച്ച് സിദ്ധരാമയ്യ

sidharamayyah

ബെംഗളൂരു: തിരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുന്നത് പാഴ്‌വാഗ്ദാനങ്ങളാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി നല്‍കുന്ന വാഗ്ദാനങ്ങളൊന്നും നടപ്പാക്കാന്‍ വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം ആരോപിച്ചു.

മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അക്കമിട്ടു നിരത്തിയാണ് സിദ്ധരാമയ്യയുടെ വിമര്‍ശനങ്ങള്‍. ട്വിറ്ററിലൂടെയാണ് സിദ്ധരാമയ്യയുടെ വിമര്‍ശനങ്ങള്‍.

കള്ളപ്പണം വിട്ടുപോയിട്ടില്ല, ജനങ്ങളുടെ അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ വന്നിട്ടില്ല, നോട്ടുനിരോധനം മൂലം ജനങ്ങളുടെ പണത്തിനു വിലയില്ലാതായി എന്നീ ആരോപണങ്ങളാണ് സിദ്ധരാമയ്യ പ്രധാനമായും ഉന്നയിക്കുന്നത്.

തൊഴിലില്ലായ്മ രൂക്ഷമായ അവസരത്തില്‍ യുവാക്കളോട് പക്കാവട വില്‍ക്കാനാണു മോദി പറയുന്നത്. നിര്‍ദേശിക്കുന്നത്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവിലയില്‍ യാതൊരു മാറ്റവുമില്ല. അഴിമതിയില്ലാത്ത സര്‍ക്കാരുണ്ടാക്കുമെന്നു പറഞ്ഞു, പക്ഷെ ബാങ്കുകള്‍ കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു- അദ്ദേഹം പരിഹസിച്ചു.

ബിജെപിയുടെ വര്‍ഗീയ, വികസനവിരുദ്ധ അജന്‍ഡകള്‍ക്കു തിരിച്ചടി നല്‍കുകയാണ് ലക്ഷ്യം. കര്‍ണാടകയുടെ സമഗ്ര വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ അഞ്ചു വര്‍ഷമായി നടത്തിവരുന്ന സര്‍ക്കാര്‍ എല്ലാ മേഖലകളിലും സംസ്ഥാനത്തെ ഒന്നാമതെത്തിക്കാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Top