കര്‍ണാടക പ്രതിസന്ധി: സ്പീക്കറിനെതിരെ ബിജെപി; ഇന്ന് ഗവര്‍ണറെ കാണും

ബെംഗലൂരു: എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ണാടകത്തില്‍ സര്‍ക്കാരിന് അനുകൂലമായ നിലപാടെടുക്കുന്ന സ്പീക്കറിനെതിരെ ബി.ജെ.പി രംഗത്ത്. എം.എല്‍.എമാരുടെ രാജി സ്വീകരിയ്ക്കാതെ, കൂടുതല്‍ സമയം സര്‍ക്കാറിന് അനുവദിയ്ക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്നാണ് ബി.ജെ.പിയുടെ ആരോപണം.

പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നെങ്കിലും സ്പീക്കറുടെ ഇടപെടലിലൂടെ, കൂടുതല്‍ സമയം സര്‍ക്കാറിന് അനുവദിയ്ക്കപ്പെട്ടതിന്റെ പ്രതിഷേധത്തിലാണ് ബി.ജെ.പി. ഇന്ന് രാവിലെ 11.30ന് വിദാന്‍ സൗദയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍, കുമാരസ്വാമി സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഗവര്‍ണറെ കാണും. ന്യൂനപക്ഷമായ സര്‍ക്കാറിനെ തുടരാന്‍ അനുവദിയ്ക്കരുതെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിയ്ക്കണമെന്നും ആവശ്യപ്പെടും.

അതേസമയം രാജി വെച്ച എം.എല്‍.എമാരുമായുള്ള കോണ്‍ഗ്രസിന്റെ സമവായ ശ്രമങ്ങളും തുടരുകയാണ്. ഡി.കെ. ശിവകുമാര്‍ ഇന്ന് വീണ്ടും മുംബൈയിലേയ്ക്ക് പോകും. 12 മണിയോടെ മുംബൈയിലെ ഹോട്ടലില്‍ എത്തി, എംഎല്‍എമാരെ കാണാനാണ് ശ്രമം. എട്ട് എം.എല്‍.എമാരുടെ രാജിയ്ക്ക് നിയമ സാധുതയില്ലെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ പറഞ്ഞ സാഹചര്യത്തില്‍ വീണ്ടും രാജി നല്‍കാന്‍, മുംബൈയിലുള്ള എം.എല്‍.എമാര്‍ ഇന്നെത്തുമെന്നാണ്‌ സൂചന.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം ബംഗളൂരുവില്‍ എത്തിയ ഗുലാം നബി ആസാദ് ഇന്നലെ രാത്രി, സിദ്ധരാമയ്യ, കെ.സി. വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജി. പരമേശ്വര തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. സമയം കൂടുതല്‍ ലഭിച്ച സാഹചര്യത്തില്‍, രാജിവെച്ച എം.എല്‍.എമാരെ അനുനയിപ്പിച്ച് ഭരണം തുടരാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് നേതൃത്വം.

അതേ സമയം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും മന്ത്രി ഡി.കെ ശിവകുമാറും ഭീഷണിപ്പെടുത്തുന്നതായി രാജിവച്ച എംഎല്‍എ മുംബൈ പൊലീസിന് പരാതി നല്‍കി. കുമാരസ്വാമിയേയും ശിവകുമാറിനേയും ഹോട്ടല്‍ പരിസരത്തേക്ക് കടത്തി വിടരുതെന്നും പരാതിയില്‍ പറയുന്നു.ഹോട്ടലിന്റെ സുരക്ഷ കൂട്ടാന്‍ ആവശ്യപ്പെട്ടെന്ന് വിമത ജെഡിഎസ് എംഎല്‍എ നാരായണ്‍ ഗൗഡ പറഞ്ഞു. മുംബൈ പൊലീസിനാണ് പരാതി നല്‍കിയത്.

Top