കര്‍ണാടകയില്‍ അടുത്ത ആഴ്ച സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ബിജെപി

ബെംഗുളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ സര്‍ക്കാര്‍ രൂപീകരിക്കുവാനുള്ള അവകാശവാദവുമായി ബിജെപി രംഗത്ത്. അടുത്ത ആഴ്ച സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും കൂടുതല്‍ ഭരണപക്ഷ എംഎല്‍എമാര്‍ രാജിവയ്ക്കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.

സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കര്‍ണാടക ബിജെപി നേതൃത്വം പറഞ്ഞു. ബിജെപി നേതാവ് ശോഭാ കരന്തലജെയാണ് പ്രതീക്ഷ പ്രകടിപ്പിച്ചത്.

കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം തുടങ്ങി. എന്നാല്‍ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പാളി. വിമത എംഎല്‍എമാര്‍ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ല. ബെംഗുളൂരുവിലുള്ള വിമത എംഎല്‍എമാരും യോഗത്തിന് എത്തില്ലെന്നാണ് വിവരം.

നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിപ്പ് എംഎല്‍എമാരുടെ വീടുകളില്‍ ഇന്നലെ വൈകിട്ട് എത്തിച്ചിരുന്നു. മുംബൈയിലായിരുന്ന വിമത എംഎല്‍എമാരെ ഇന്നലെ രാത്രി ഗോവയിലേക്കു മാറ്റിയിരുന്നു.

അതേസമയം എംഎല്‍എമാര്‍ മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയിട്ടില്ലെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇവര്‍ മുംബൈയിലെ തന്നെ പവായിയിലുള്ള സ്വകാര്യ ഹോട്ടലില്‍ തന്നെയാണെന്നാണ് വിവരം. മുംബൈയിലെ ഹോട്ടലില്‍ നിന്ന് പുനെയിലേക്കും അവിടെ നിന്ന് ഗോവയിലെ കേന്ദ്രത്തിലേക്കും മാറ്റാനാണ് നീക്കമെന്നാണ് സൂചന.

ഇവരെ മുംബൈയിലെ തന്നെ മറ്റൊരു രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തങ്ങിയിരുന്ന ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും ഇവരെ രഹസ്യമായി മാറ്റിയിരുന്നു. ഇതോടെ ഹോട്ടലിന്റെ മുമ്പില്‍ നിന്നും മുംബൈ പൊലീസ് സുരക്ഷ പിന്‍വലിച്ചു.

13 വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടാവും. 10 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും നല്‍കിയിരിക്കുന്ന രാജിയിലാണ് സ്പീക്കറുടെ തീരുമാനം വരുന്നത്. അതേസമയം മറുഭാഗത്ത് ബി.ജെ.പി സഭയിലെ അംഗബലം വര്‍ധിപ്പിച്ച് കരുത്ത് കൂട്ടുകയാണ്.

കഴിഞ്ഞ ദിവസം രാജി വെച്ച മന്ത്രിമാരായ എച്ച്. നാഗേഷും ആര്‍.ശങ്കറും ബി.ജെ.പി പാളയത്തില്‍ എത്തി കഴിഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബി.ജെപി.യിലേക്ക് പോകുകയാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ റോഷന്‍ ബെയ്ഗും പ്രഖ്യാപിച്ചു കഴിഞ്ഞു. മന്ത്രിസഭ രൂപീകരിയ്കാനുള്ള കേവല ഭൂരിപക്ഷം ഇപ്പാള്‍ ഉള്ളത് ബി.ജെ.പിയുടെ കൈവശമാണ്. സംസ്ഥാനത്തിന് പുറത്ത് റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാരിലാണ് ഇനിയുള്ള സര്‍ക്കാറിന്റെ പ്രതീക്ഷ. ചുരുങ്ങിയത് ഏഴ് പേരെയെങ്കിലും തിരികെയെത്തിക്കാന്‍ ശ്രമിച്ചാല്‍ ഭരണം നിലനിര്‍ത്താന്‍ സാധിക്കും.രാജി നല്‍കിയ രാമലിംഗ റെഡ്ഡിയെ ഉപമുഖ്യമന്ത്രിയാക്കി, അദ്ദേഹത്തോട് അനുഭാവം പ്രകടിപ്പിക്കുന്നവരെ കൂടെ കൂട്ടി, ഭരണം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

Top