കർണാടക മന്ത്രിസഭ വികസനം; പേരുകൾ നിർദേശിച്ച് കോൺഗ്രസ് ദേശീയ നേതൃത്വവും

ന്യൂഡൽഹി/ബെംഗളൂരു : മുഖ്യമന്ത്രി പദവിക്കു പിന്നാലെ കർണാടകയിൽ മന്ത്രി സ്ഥാനങ്ങൾക്കു വേണ്ടിയും മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വിഭാഗങ്ങൾ അവകാശവാദം തുടരുന്നു. കോൺഗ്രസ് ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയ ഇരുവരും തങ്ങൾക്കൊപ്പമുള്ളവർക്ക് മന്ത്രിസ്ഥാനം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇവർ നിർദേശിച്ചവർക്കു പുറമേ 8 പേരുകളെങ്കിലും കേന്ദ്ര നേതൃത്വവും മുന്നോട്ടുവച്ചിട്ടുണ്ട്. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. വകുപ്പുകളുടെ കാര്യത്തിലും ധാരണയാകേണ്ടതുണ്ട്.

ആഭ്യന്തരം, ജലസേചനം, ഊർജം എന്നിവ ശിവകുമാർ ആവശ്യപ്പെട്ടതായാണു സൂചന. ബി.കെ.ഹരിപ്രസാദ്, ലക്ഷ്മി ഹെബ്ബാൾക്കർ, മലയാളിയായ എൻ.എ.ഹാരിസ് എന്നിവരെ മന്ത്രിമാരാക്കണമെന്നും ആവശ്യപ്പെട്ടു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കളെ സംഘടനയുടെ ചുമതലയേൽപ്പിച്ച്, പുതുമുഖങ്ങൾക്കു കൂടി അവസരം നൽകണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. മുൻപ് കൈകാര്യം ചെയ്ത ധനകാര്യം സിദ്ധരാമയ്യ കൈവശം വയ്ക്കാനാണു സാധ്യത. ഇരുവർക്കും പുറമേ 8 മന്ത്രിമാരാണു കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. 20 മന്ത്രിമാരെ കൂടി ഉൾപ്പെടുത്താനാണു നീക്കം. പരമാവധി 34 മന്ത്രിമാരാകാം.

Top