കര്‍ണാടകയില്‍ 15 നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ് ; സുരക്ഷ ശക്തം

ബെംഗളുരു : കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. അധികാരത്തില്‍ തുടരണമെങ്കില്‍ ആറ് സീറ്റുകളെങ്കിലും കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വേണം.

അത്താനി, ചിക്ബല്ലാപൂര്‍, ഗോകക്, ഹിരെകേരൂര്‍, ഹോസകോട്ടെ, ഹുനസുരു, കാഗ്‌വാഡ്, കെ ആര്‍ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂര്‍, ശിവാജിനഗര്‍, വിജയനഗര, യെല്ലാപൂര്‍, യശ്വന്ത്പൂര്‍ ഇവയാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍

നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണ മാത്രമാണ് യെദ്യൂരപ്പയ്ക്കുള്ളത്. 224 അംഗങ്ങളാണ് കര്‍ണാടക നിയമസഭയിലുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും 17 എംഎല്‍എമാര്‍ രാജിവച്ച് മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാര്‍ തകര്‍ന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം നേതൃത്വം നല്‍കിയ ‘ഓപ്പറേഷന്‍ താമര’യാണിതെന്നും, എംഎല്‍എമാരുടെ കുതിരക്കച്ചവടമാണ് നടന്നതെന്നും, കോണ്‍ഗ്രസും ജെഡിഎസ്സും ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ, സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ ഈ എംഎല്‍എമാരെ അയോഗ്യരാക്കി. 17 എംഎല്‍എമാരെയാണ് അയോഗ്യരാക്കിയതെങ്കിലും ഇന്ന് 15 മണ്ഡലങ്ങളിലേക്ക് മാത്രമേ ഉപതെരഞ്ഞെടുപ്പ് നടക്കുന്നുള്ളൂ. മസ്‌കി, ആര്‍ആര്‍ നഗര്‍ എന്നീ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരായ ഹര്‍ജി കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് ഇവിടത്തെ തെരഞ്ഞെടുപ്പുകള്‍ ഇപ്പോള്‍ പ്രഖ്യാപിക്കാതെ നീട്ടി വച്ചത്.

Top