അച്ഛനില്ലെങ്കിൽ കർണാടക തെരഞ്ഞെടുപ്പിൽ പാർട്ടി വെള്ളം കുടിക്കും; യെദിയൂരപ്പയുടെ മകൻ

ബെം​ഗളൂരു: കർണാടകയിൽ അച്ഛൻ മത്സരരം​ഗത്തില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ബിജെപി വെല്ലുവിളി നേരിടുമെന്ന് ബിഎസ് യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് യെദിയൂരപ്പ പിൻമാറുകയാണെന്നും മക്കളായിരിക്കും പിൻ​ഗാമിയെന്ന ഊഹങ്ങൾക്കിടയിലാണ് മകൻ വിജയേന്ദ്രന്റെ പരാമർശം.

അച്ഛൻ ഇത്തവണ കൂടി മത്സരരം​ഗത്തുണ്ടാവണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. അദ്ദേഹമില്ലാതെ ബിജെപി വലിയ വെല്ലുവിളി നേരിടേണ്ടി വരും. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വിജയേന്ദ്രൻ പറഞ്ഞു. മറ്റെല്ലാ പാർട്ടികൾക്കും മുകളിലാണ് ബിജെപിയെന്നും നിലവിൽ ഭരിച്ചു കൊണ്ടിരിക്കുന്ന പാർട്ടി 224 ൽ 130 സീറ്റുകളോടെ മുന്നിട്ടു നിൽക്കുമെന്നും വിജയേന്ദ്രൻ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനതല ചുമതല ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന് ലഭിക്കുന്നത് ഇതാദ്യമായാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ നിയോജക മണ്ഡലങ്ങളിലും കൺവെൻഷനുകൾ സംഘടിപ്പിക്കുന്ന സമിതിയുടെ തലവനും വൈസ് പ്രസിഡന്റാവും. കോൺഗ്രസിനേക്കാൾ ബിജെപി മുന്നിലാണ്. പഴയ മൈസൂരു പ്രദേശത്ത് ഞങ്ങൾ കഠിനാധ്വാനം ചെയ്യുകയാണെന്നും കോൺഗ്രസ്-ജനതാദൾ കൂട്ടുകെട്ടിനെ കുറിച്ച് വിജയേന്ദ്രൻ പറഞ്ഞു. കർണാടകയിലെ ജനങ്ങളോട് മോദിക്ക് വോട്ടു ചെയ്യാൻ പറയും. മോദിക്ക് കർണാടകയിലെ ജനങ്ങൾ വോട്ട് ചെയ്യും. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ വിവരിച്ച് വോട്ട് അഭ്യർത്ഥിക്കമെന്നും വിജയേന്ദ്രൻ കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി യെദിയൂരപ്പ ദിവസങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യെദിയൂരപ്പയുടെ പ്രഖ്യാപനം വന്നിട്ടുള്ളത്. ഈ വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പേയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് യെദിയൂരപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചാലും സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും അവസാന ശ്വാസം വരെ ബിജെപിക്കായി പ്രവർത്തിക്കുമെന്നും യെദിയൂരപ്പ പറഞ്ഞിരുന്നു.

Top