കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച ; എതിര്‍പ്പ് അറിയിച്ച് ബിജെപിയും

ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കര്‍ണാടകത്തില്‍ സ്പീക്കറുടെ നേതൃത്വത്തില്‍ വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. കാര്യോപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരം സ്പീക്കറാണ് തീരുമാനമെടുത്തത്. വ്യാഴാഴ്ച രാവിലെ 11ന് വോട്ടെടുപ്പ് നടത്താമെന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ സ്പീക്കറുടെ തീരുമാനത്തില്‍ ബിജെപി എതിര്‍പ്പ് അറിയിച്ചു. മന്ത്രിമാര്‍ ഇല്ലാതെ സഭ ചേരുന്നത് എങ്ങനെയാണ്,മന്ത്രിമാര്‍ രാജിവച്ചു എന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് സഭ ചേരുന്നതെന്ന് ബിജെപി അംഗങ്ങള്‍ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ ടാക്‌സി വിളിക്കുന്നത് പോലെ വിമാനങ്ങള്‍ വാടകക്ക് എടുക്കുന്നവരുടെ പദ്ധതികള്‍ വിജയിക്കില്ലെന്നും വിശ്വാസവോട്ടെടുപ്പില്‍ ജയിക്കുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി പ്രതികരിച്ചു.

വിമതരെ കൂടാതെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പിനെ നേരിട്ടാല്‍ സ്പീക്കര്‍ ഉള്‍പ്പടെ 101 അംഗങ്ങള്‍ മാത്രമാണ് ഭരണപക്ഷത്തുള്ളത്(കോണ്‍. 66, ജെഡിഎസ് 34). സഭയിലെ ആകെ അംഗങ്ങള്‍ 208 ആണ്. കേവലഭൂരിപക്ഷത്തിന് 105 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. ബിജെപിക്ക് 105 അംഗങ്ങളാണുള്ളത്. സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് ബിജെപി പക്ഷത്തേക്ക് പോയ സ്വതന്ത്രനും കെപിജെപി അംഗവും കൂടിയാകുമ്പോള്‍ ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ടാകും.

Top