കര്‍ണ്ണാടക ജയിച്ചാല്‍ വേണുഗോപാലിനും . . വിഷ്ണുനാഥിനും ..വമ്പന്‍ ‘ലോട്ടറി’ അടിക്കും !

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് ഭരണം നിലനിര്‍ത്തിയാല്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കുക മലയാളികളായ കോണ്‍ഗ്രസ്സ് നേതാക്കള്‍.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, സെക്രട്ടറി പി.സി.വിഷ്ണുനാഥ് എന്നിവരാണവര്‍.രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് ചുമതല നല്‍കി കര്‍ണ്ണാടകയിലേക്ക് അയച്ച രണ്ടു പേരും വലിയ സ്വാധീനം കര്‍ണ്ണാടകയിലെ നേതാക്കള്‍ക്കിടയിലും ഉണ്ടാക്കിയിട്ടുണ്ട്.പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചതും എന്തിനേറെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വരെ ഇരുവരും മോശമല്ലാത്ത രൂപത്തില്‍ ഇടപെട്ടിട്ടുണ്ട്.

കര്‍ണ്ണാടകയില്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക് ഇരുവരുടെയും പ്രവര്‍ത്തനങ്ങളില്‍ വളരെ മതിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാഹുലിന്റെ പര്യടനത്തിലും ഇരുവരും ഒപ്പം ഉണ്ടായിരുന്നു.വലിയ മുന്നേറ്റം കോണ്‍ഗ്രസ്സ് നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് രാഹുല്‍ സംസ്ഥാനം വിട്ടത്.ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണ്ണാടകയില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനും പ്രതിപക്ഷ ചേരിക്കും വലിയ ആത്മവിശ്വാസം നല്‍കും. മറിച്ചായാല്‍ രാജസ്ഥാന്‍ മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ഒപ്പം ലോക്‌സഭ തിരഞ്ഞെടുപ്പിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായേക്കും.

content/uploads/2018/05/p-c1.jpg” alt=”p c1″ width=”784″ height=”410″ class=”alignnone size-full wp-image-271241″/>

ഇവിടങ്ങളില്‍ കര്‍ഷക പ്രക്ഷോഭം ശക്തമായ സാഹചര്യവും ഭരണവിരുദ്ധ വികാരവും ബി.ജെ.പിക്ക് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ കര്‍ണ്ണാടക പിടിച്ചാല്‍ ഈ ആശങ്ക ഇല്ലാതാകുമെന്നും ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാമെന്നുമാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ കര്‍ണ്ണാടക പിടിച്ചാല്‍ മധ്യപ്രദേശും രാജസ്ഥാനും മാത്രമല്ല കേന്ദ്ര ഭരണവും പിടിക്കുമെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ അവകാശപ്പെടുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.പിയില്‍ കൈ കോര്‍ക്കുമെന്ന് പ്രഖ്യാപിച്ച സമാജ് വാദി പാര്‍ട്ടിക്കും ബി.എസ്.പിക്കും കര്‍ണ്ണാടക ഫലം നിര്‍ണ്ണായകമാണ്. യു.പി യില്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി ഇരുപാര്‍ട്ടികളുടെയും വോട്ട് ബാങ്ക് പൊളിക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഇനി ഒരു വിജയം കേന്ദ്രത്തില്‍ ബി.ജെ.പിക്ക് ഉണ്ടായാല്‍ ഏകാധിപത്യത്തിലേക്ക് രാജ്യം പോകുമെന്നാണ് പ്രതിപക്ഷം ഭയക്കുന്നത്. അതു കൊണ്ട് തന്നെയാണ് കോണ്‍ഗ്രസ്സ് സകല ആയുധങ്ങളും കര്‍ണ്ണാടകയില്‍ ഉപയോഗപ്പെടുത്തിയത്.

pc 2

വേണുഗോപാലും വിഷ്ണുനാഥും അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് കേരള നേതാക്കളുടെ ഒരു പട തന്നെ പ്രചരണത്തിനായി ഇവിടെ തമ്പടിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രാഹുല്‍ നേരിട്ടാണ് പ്രചരണത്തിനിറങ്ങാന്‍ ക്ഷണിച്ചത്.കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ മാറണമെന്ന് ആഗ്രഹിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് പി.സി വിഷ്ണുനാഥ് കെ.പി.സി.സി അദ്ധ്യക്ഷനാകണമെന്നതാണ് ആഗ്രഹം. കെ.സി വേണുഗോപാലിനെ ദേശീയ രാഷ്ട്രീയത്തില്‍ ഉപയോഗപ്പെടുത്താനാണ് രാഹുലിന് താല്‍പര്യമെന്നതിനാല്‍ വിഷ്ണുനാഥിന് നറുക്ക് വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്.യുവാക്കള്‍ പാര്‍ട്ടി തലപ്പത്ത് വരണമെന്ന് ആഗ്രഹിക്കുന്ന രാഹുലിന്റെ നിലപാടും കര്‍ണാടകയില്‍ വിജയിക്കുകയും ചെയ്താല്‍ വിഷ്ണുനാഥ് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ നായകസ്ഥാനത്ത് എത്തുമെന്ന ഭയം ഐ ഗ്രൂപ്പിനും ഉണ്ട്. എ ഗ്രൂപ്പിലെ സ്ഥാനമോഹികളും ആശങ്കയോടെയാണ് ഇക്കാര്യങ്ങളെ നോക്കിക്കാണുന്നത്.

അടുത്ത മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന രമേശ് ചെന്നിത്തലക്കും ഇത്തരം നീക്കങ്ങള്‍ വലിയ തിരിച്ചടിയായേക്കും. ഉമ്മന്‍ ചാണ്ടി – വിഷ്ണുനാഥ് കൂട്ട്‌കെട്ട് സംസ്ഥാനത്ത് ഐ ഗ്രൂപ്പിന്റെ അടിവേര് തകര്‍ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.ചെന്നിത്തലയുടെ അടുത്ത അനുയായി ആയിരുന്ന കെ.സി വേണുഗോപാല്‍ പിന്നീട് വി.എം സുധീരനുമായാണ് അടുത്തിരുന്നത്. മറ്റൊരു ഐ ഗ്രൂപ്പ് നേതാവായ കെ.മുരളീധരനാകട്ടെ പുതിയ ഗ്രൂപ്പ് തന്നെ ഉണ്ടാക്കാനുള്ള ശ്രമത്തിലുമാണ്. ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുക എന്ന ഉമ്മന്‍ ചാണ്ടി തന്ത്രത്തിന്റെ പരിണിത ഫലമായിട്ടാണ് ഈ കൊഴിഞ്ഞുപോക്കിനെ ചെന്നിത്തലയും ഐ ഗ്രൂപ്പ് നേതാക്കളും കാണുന്നത്. കൂടുതല്‍ പേരെ ഐ ഗ്രൂപ്പില്‍ നിന്നും അടര്‍ത്തിയെടുക്കാനാണ് ഇപ്പോള്‍ മുരളീധരന്റെ ശ്രമം.

Top