രാജി കാര്യത്തില്‍ തീരുമാനം നീളുന്നത് എന്തുകൊണ്ട്‌? സ്പീക്കറെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സ്പീക്കറെ വിമര്‍ശിച്ച് സുപ്രീംകോടതി. രാജിക്കാര്യത്തില്‍ തീരുമാനം നീളുന്നത് എന്തുകൊണ്ടാണെന്ന് ആരോപിച്ചായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ വിമര്‍ശനം. സ്വന്തം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാതെ കോടതിയുടെ ഭരണഘടനപരമായ പരിമിതികള്‍ ചൂണ്ടിക്കാണിക്കുകയാണ് സ്പീക്കര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എമാര്‍ കോടതിയെ സമീപിക്കുന്നതുവരെ ഒന്നും ചെയ്യാഞ്ഞത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. തുടര്‍ന്ന്, എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും നാളെ തീരുമാനം ഉണ്ടാകുമെന്ന് സ്പീക്കര്‍ കോടതിയെ അറിയിച്ചു.

വിമത എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായിരിക്കുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ്. രാജിവെച്ച എം.എല്‍.എമാരില്‍ രണ്ടുപേര്‍ക്കെതിരെ അയോഗ്യതാ നടപടികള്‍ നടക്കുന്നതായി റോത്തഗി കോടതിയെ അറിയിച്ചു.

രാജി അംഗീകരിക്കാതെ, എം.എല്‍.എമാരായി തുടരാന്‍ സ്പീക്കര്‍ നിര്‍ബന്ധിക്കുക്കുകയാണെന്നും രാജിവെച്ച് ജനങ്ങളിലേക്ക് തിരിച്ചുപോവുക എംഎല്‍എമാരുടെ അവകാശമാണെന്നും റോത്തഗി കോടതിയെ അറിയിച്ചു.

താല്പര്യമില്ലാത്ത വിഭാഗത്തിനൊപ്പം തുടരാന്‍ എം.എല്‍.എമാരെ സ്പീക്കര്‍ നിര്‍ബന്ധിക്കുകയാണെന്നും, രാജി സ്വമേധയാ നല്‍കിയതാണോ ആരുടെയെങ്കിലും സമര്‍ദ്ദം മൂലം നല്‍കിയതാണോ എന്ന് പരിശോധിക്കണം എന്ന കാര്യം പറഞ്ഞാണ് സ്പീക്കര്‍ രാജി അംഗീകരിക്കാത്തതെന്നും അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു.
രാജിയിലും അയോഗ്യതയിലും സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിര്‍ദ്ദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പ്രതികരിച്ചു. ഇക്കാര്യങ്ങളില്‍ എന്തെങ്കിലും ഭരണഘടനപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നേ പരിശോധിക്കാനാകൂ എന്നും റോത്തഗിയുടെ വാദങ്ങളിന്മേല്‍ കോടതി പരാമര്‍ശം നടത്തി.

ജൂലായ് ആറിന് എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയിട്ടും സ്പീക്കര്‍ ഒരു നടപടിയും എടുക്കാത്തതിനാലാണ് എം എല്‍ എമാര്‍ക്ക് കോടതിയെ സമീപിക്കേണ്ടിവന്നത്. എന്തുകൊണ്ടാണ് സ്പീക്കര്‍ തീരുമാനം എടുക്കാതിരുന്നത് എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അയോഗ്യതാ നടപടികളുമായി മുന്നോട്ടുപോകുന്നതിന് സ്പീക്കറെ ആരും തടയുന്നില്ല. 24മണിക്കൂറിനകം പ്രോടേം സ്പീക്കറെ വെച്ച് വിശ്വാസ വോട്ട് തേടാന്‍ മുമ്പ് ഈ കോടതി തന്നെ ഉത്തരവിട്ടിട്ടുണ്ട്. അന്ന് ആരും കോടതിയുടെ അധികാരപരിധി ചോദ്യം ചെയ്തില്ല. സ്വന്തം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാതെ കോടതിയുടെ ഭരണഘടനപരമായ പരിമിതികള്‍ ചൂണ്ടിക്കാണിക്കുകയാണ് സ്പീക്കര്‍ എന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.

Top