കരിപ്പൂർ വിമാനാപകടം:റിപ്പോർട്ട്പോലും സമർപ്പിക്കാതെ അന്വേഷണ കമ്മീഷൻ

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അപകടത്തിൽപെട്ട്‌ 21 പേർ മരിക്കാനിടയായ സംഭവത്തിൽ നീട്ടിനൽകിയ സമയപരിധി കഴിഞ്ഞിട്ടും പ്രാഥമിക റിപ്പോർട്ട്പോലും സമർപ്പിക്കാനാവാതെ അന്വേഷണക്കമ്മിഷൻ ഇരുട്ടിൽ തപ്പുന്നു.കഴിഞ്ഞവർഷം ഓഗസ്റ്റ് ഏഴിന് കരിപ്പൂരിലുണ്ടായ വിമാനാപകടം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാനതീയതി ഡിസംബർ 15-ന് കഴിഞ്ഞിരുന്നു.

അതേത്തുടർന്ന് കാലാവധി രണ്ടുമാസംകൂടി നീട്ടണമെന്ന് അന്വേഷണക്കമ്മിഷൻ അപേക്ഷനൽകി. ഈ സമയപരിധിയും കഴിഞ്ഞു.അപകടംനടന്ന് അഞ്ചുമാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഡി.ജി.സി.എ. എയർ ആക്സിഡന്റ്‌ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോട് ആവശ്യപ്പെട്ടിരുന്നത്.

ജെറ്റ് എയർവെയ്സിന്റെ ബോയിങ് പൈലറ്റുമാരുടെ എക്സാമിനർ ആയിരുന്ന ക്യാപ്റ്റൻ എസ്.എസ്. ചഹാറിന്റെ നേതൃത്വത്തിൽ എയർപോർട്സ് അതോറിറ്റിയിലെ ഒരു മുൻ ഉദ്യോഗസ്ഥനും ഏവിയേഷൻ മെഡിസിൻ വിദഗ്ധനും എയർക്രാഫ്റ്റ് മെയിന്റെനൻസ് എൻജിനീയറും എയർലൈൻ ഓപ്പറേഷൻസ് വിദഗ്ധനുമടങ്ങിയ അഞ്ചംഗസംഘമാണ്‌ അന്വേഷണം നടത്തുന്നത്.

Top