കരിപ്പൂര്‍ വിമാനാപകടം; 660 കോടി രൂപ നഷ്ടപരിഹാരം നല്‍കും

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുക.

378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും 282.49 കോടി രൂപ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണ് ഉപയോഗിക്കുക. ഇതില്‍ പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയാണ് പ്രാഥമിക ഇന്‍ഷൂറര്‍. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇന്‍ഷൂറന്‍സ് കമ്പനിയാണ്.

യാത്രക്കാര്‍ക്ക് നല്‍കേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയ്ക്ക് മൂന്നര കോടി ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് നല്‍കിയിട്ടുണ്ട്. ബാക്കി തുക വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം നല്‍കും. ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനാപകടം ഉണ്ടായത്. 21 പേര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Top