കരിപ്പൂര്‍ വിമാനത്താവളത്തിലെ മോഷ്ണം ; പിന്നില്‍ അന്താരാഷ്ട്ര സംഘടനകളെന്ന് സൂചന

KARIPPUR-AIRPORT

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ണം പോയതിന് പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘങ്ങളെന്ന് സൂചന. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങള്‍ക്ക് കോഴിക്കോടും അനുയായികളുണ്ടെന്നാണ് സംശയം. സംശയം ബലപ്പെടുന്നതിന് കാരണമാകുന്നത് നഷ്ടമായ ബാഗേജുകളില്‍ കണ്ട ചില പ്രത്യേക അടയാളങ്ങളാണ്‌. വിമാനത്താവളത്തിലെ എക്‌സ്‌റേ പരിശോധനാവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരും, കോഴിക്കോട് വിമാനത്താവളത്തിലെ ഗ്രൗണ്ട്സ്റ്റാഫും തമ്മിലുള്ള ബന്ധമാണ് അധികൃതര്‍ പരിശോധിക്കുക.

ദുബായ് വിമാനത്താവളത്തില്‍ എക്‌സ്‌റേ പരിശോധിക്കുന്ന ജീവനക്കാര്‍ക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഇത്തരം വിലയേറിയ സാധനങ്ങളടങ്ങിയ ബാഗേജില്‍ ചില പ്രത്യേക അടയാളങ്ങളിടുകയും. കോഴിക്കോട് വിമാനത്താവളത്തില്‍ സംഘാംഗങ്ങള്‍ ബാഗേജുകള്‍ തുറന്ന് സാധനങ്ങള്‍ കൈക്കലാക്കുകയും ചെയ്യും.

വിമാന കണ്ടെയ്‌നറില്‍ നിന്ന് സാധനങ്ങള്‍ പുറത്തിറക്കുമ്പോള്‍ ഇത്തരത്തിലുള്ള ബാഗേജുകള്‍ മാറ്റിവെക്കും. സുരക്ഷാജീവനക്കാരും വിമാനക്കമ്പനി സുരക്ഷാജീവനക്കാരും പോയശേഷമായിരിക്കും ഇത്തരം ബാഗേജുകളിലെ സാധനങ്ങള്‍ മോഷ്ടിക്കുന്നത്. കഴിഞ്ഞദിവസം സാധനങ്ങള്‍ നഷ്ടമായ പലര്‍ക്കും വൈകിയാണ് ബാഗേജുകള്‍ ലഭ്യമായത്.

ബാഗേജുകളില്‍നിന്ന് സാധനങ്ങള്‍ നഷ്ടമാകുന്നതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ദുബായ് വിമാനത്താവള അധികൃരുടെ സഹായം തേടിയിട്ടുണ്ട്. ദുബായ് വിമാനത്താവളത്തില്‍ സ്റ്റേഷന്‍ മാനേജര്‍ വഴിയാണ് സഹായം തേടിയിരിക്കുന്നത്. രണ്ടാമത്തെ ടെര്‍മിനലിലെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിക്കുന്നതിനും, സംഭവത്തില്‍ അന്വേഷണം നടത്തിനുമാണ് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ടെര്‍മിനലില്‍ ജോലിചെയ്യുന്നതില്‍ കൂടുതല്‍ പേരും പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സാധനങ്ങള്‍ വിമാനത്തില്‍ കയറ്റുന്ന സ്ഥലത്തെ ജോലിക്കാരെയാണ് കൂടുതലായും സംശയിക്കുന്നത്.

Top