സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം ഇന്ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും

കോഴിക്കോട്; സംസ്ഥാനത്ത് നിന്ന് ഹജ്ജിനായി തിരിക്കുന്ന ആദ്യ തീര്‍ത്ഥാടക സംഘം ഇന്ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും. നാല് വര്‍ഷത്തിന് ശേഷമാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കുന്നത്. സംസ്ഥാനത്തെ 13472 തീര്‍ത്ഥാടകരില്‍ 11094 പേരും കരിപ്പൂര്‍ വഴിയാണ് യാത്ര തിരിക്കുന്നത്. ബാക്കിയുള്ള 2378 പേര്‍ നെടുമ്പാശേരി വഴിയും യാത്ര തിരിക്കും.

കരിപ്പൂരില്‍ ഒരുക്കിയ സംസ്ഥാന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനവും വനിതാ ബ്ലോക്ക് ശിലാസ്ഥാപനവും മുഖ്യമന്ത്രി ഇന്ന് നിര്‍വഹിച്ചു. സമാധാനം സഹോദര്യം ത്യാഗം എന്നിവയാണ് ഹജ്ജ് മുന്നോട്ട് വെക്കുന്നതന്നും ഹജ്ജിനൊരുങ്ങുന്നവര്‍ക്ക്ആശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഹജ്ജ് ഹൗസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന വനിതാ ബ്ലോക്ക് ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആദ്യ തീര്‍ഥാടകനുള്ള രേഖകള്‍ കൈമാറി. ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി ജലീല്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി എന്നിവരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഉല്‍ബോധന പ്രസംഗം നടത്തി.

300 പേരാണ് സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ പുറപ്പെടുന്ന ആദ്യ സംഘത്തിലുള്ളത്. ആദ്യ വിമാനം ഇന്ന് ഉച്ചക്ക് 2.30 നാണ് പുറപ്പെടുക. ഹജ്ജ് വകുപ്പ് മന്ത്രി കെടി ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 700 തീര്‍ത്ഥാടകര്‍ക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യം ഹജ്ജ് ഹൗസില്‍ ഒരുക്കിയിട്ടുണ്ട്. ജൂലൈ 13 മാണ് നെടുമ്പാശേരി ക്യാമ്പ് ആരംഭിക്കുന്നത്.

Top