പുതിയ നോട്ടുകള്‍, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയെന്ന് കപില്‍ സിബല്‍

kapil-sibal

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത് വ്യത്യസ്ത വലിപ്പമുള്ള നോട്ടുകളെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.

റിസര്‍വ് ബാങ്ക് അച്ചടിച്ച പുതിയ 500, 2000 രൂപയുടെ നോട്ടുകള്‍ വിവിധ വലുപ്പത്തിലുള്ളതാണെന്നും ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇതിലൂടെ നടന്നതെന്നുമാണ്‌ രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം.

‘ഞങ്ങള്‍ ഒരിക്കലും ഇത്തരത്തില്‍ നോട്ട് അച്ചടിച്ചിട്ടില്ല. ഇതില്‍ ഒന്ന് പാര്‍ട്ടിക്കു വേണ്ടിയും മറ്റൊന്ന് ജനങ്ങള്‍ക്കു വേണ്ടിയുമാണ്. 500, 2000 രൂപ നോട്ടുകളിലാണ് ഇത്തരം വിത്യാസമുള്ളത്. ഇതിനു പിന്നില്‍ വലിയ കോഴയുണ്ട്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്നും’ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

കപില്‍ സിബല്‍ നോട്ടുകളുടെ വ്യത്യാസം കാണിക്കുന്നതിനായി നോട്ടുകള്‍ ഹാജരാക്കുകയും ചെയ്തു. രണ്ടു തരത്തിലുള്ള 500ന്റെ നോട്ടുകള്‍ ഉയര്‍ത്തി കാണിച്ച സിബല്‍, എന്തുകൊണ്ടാണ് സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയതെന്നത് വ്യക്തമായതെന്നും തുറന്നടിച്ചു.

എന്നാല്‍, കോണ്‍ഗ്രസ് നിരുത്തരവാദിത്തപരമായ പ്രസ്താവനകളാണ് നടത്തുന്നതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രതികരിച്ചു. വിഷയം ഉന്നയിക്കാന്‍ കൃത്യമായ സമയം ആവശ്യപ്പെട്ടിട്ടില്ല. നോട്ടുകളെ സംബന്ധിച്ച് നിരുത്തരവാദപരമായ പരാമര്‍ശമാണ് പ്രതിപക്ഷം നടത്തുന്നത്. ശൂന്യവേളയെ ദുരുപയോഗം ചെയ്യുകയാണെന്നും ജയ്റ്റ്ലി പറഞ്ഞു.

ഗുരുതരമായ വിഷയമാണ് കോണ്‍ഗ്രസ് ഉന്നയിച്ചതെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയ്ന്‍ പ്രതികരിച്ചു. പല വലിപ്പത്തിലുള്ള നോട്ടുകളാണ് രാജ്യത്ത് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജെഡിയു നേതാവ് ശരദ് യാദവും കോണ്‍ഗ്രസിനെ പിന്തുണച്ചു. 500 രൂപയുടെ വിവിധ വലുപ്പത്തിലുള്ള നോട്ടുകളുടെ ചിത്രം അദ്ദേഹവും ഉയര്‍ത്തിക്കാണിച്ചു.

സിബല്‍ ഉയര്‍ത്തി കാണിച്ച നോട്ടുകളുടെ ഉറവിടം അദ്ദേഹം വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു.

Top