ഉത്തർപ്രദേശ്: കാൺപൂർ സംഘർത്തിൽ 36 പേർ അറസ്റ്റിൽ. അക്രമങ്ങളുമായി ബന്ധപ്പെട്ട് 3 എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ വീഡിയോ പരിശോധിച്ച് വരികയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും കാൺപൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് മീണ വ്യക്തമാക്കി. സംഘർഷം അസൂത്രണം ചെയ്തവരുടെ വസ്തുക്കൾ കണ്ടുകെട്ടുകയും പൊളിച്ചു കളയുകയും ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
പ്രവാചകനെ പരിഹസിച്ചുള്ള ബിജെപി നേതാവിന്റെ പ്രസംഗത്തിന് പിന്നാലെയാണ് കാൺപൂരിൽ സംഘർഷം ഉണ്ടായത്. മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നൂപുർ ശർമ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടയി കടകള്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തെരുവിൽ ഏറ്റുമുട്ടിയ ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. പൊലീസിന് നേരെയും കല്ലേറുണ്ടായി. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. അക്രമങ്ങളിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു.