കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം; സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണ്ണര്‍ അംഗീകരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വൈസ് ചാന്‍സിലറായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചു. സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണ്ണര്‍ അംഗീകരിച്ചു. ആദ്യമായാണ് കേരളത്തില്‍ ഒരു വിസിക്ക് തുടര്‍നിയമനം നല്‍കുന്നത്. നാളെമുതല്‍ നാല് വര്‍ഷത്തേക്കാണ് ഗോപിനാഥ് രവീന്ദ്രന് നിയമനം നല്‍കിയിരിക്കുന്നത്.

പുതിയ വിസി നിയമനത്തിനായി നിയോഗിച്ച സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി. ദില്ലി ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പ്രൊഫസറായിരുന്ന ഗോപിനാഥ് രവീന്ദ്രന്‍ 2017 നവംബറിലാണ് കണ്ണൂര്‍ വിസിയായി ചുമതലയേല്‍ക്കുന്നത്. ദില്ലിയിലെ സെന്റ് സ്റ്റീഫന്‍സിലും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലുമായിരുന്നു പഠനം.

അതേസമയം കണ്ണൂര്‍ യൂണിവേഴ്സ്റ്റിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കത്തില്‍ ഇടപെട്ട് ഗവര്‍ണ്ണര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറര്‍ ഗോപിനാഥ് രവീന്ദ്രനോട് വിശദീകരണം തേടി.

പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ അന്തിമ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നാണ് ഇന്നലെ വിസി മാധ്യമങ്ങളെ അറിയിച്ചിരുന്നത്. പ്രിയ വര്‍ഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ വിഷയത്തില്‍ വിസിയോട് വിശദീകരണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Top