ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് പ്രമേയം പാസാക്കി

കണ്ണൂര്‍ : കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി. വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർ നടപടി കേരളത്തിലെ സർവ്വകലാശാലകളുടെ കുതിപ്പിനെ തടയിടാനുള്ള നീക്കമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. സർവകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ നടപടിയാണ് ഗവർണറുടെതെന്നും സിൻഡിക്കേറ്റ് വിലയിരുത്തി.

സര്‍വകലാശാല നിയമനങ്ങളിൽ എതിര്‍ സ്വരമുയര്‍ത്തി ഗവ‍ര്‍ണര്‍ പരസ്യമായി രംഗത്തെത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ 11 സ‍ര്‍വകലാശാലകളിലെയും വിസിമാരോട് രാജിയാവശ്യപ്പെട്ടു. കോടതി നടപടികൾ താൽക്കാലികമായി തടഞ്ഞെങ്കിലും ഇനിയെന്തെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്.

വിസിമാ‍ര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന ഗവ‍ര്‍ണ‍ര്‍ക്കെതിരെ നിലപാട് കടുപ്പിക്കാൻ തന്നെയാണ് ഇടത് മുന്നണിയുടേയും തീരുമാനം. ബഹുജനങ്ങളെ അണി നിരത്തി ഗവ‍ര്‍ണറുടെ ജനാധിപത്യവിരുദ്ധ നടപടികളെ നേരിടുമെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചു. ഗവർണറും സർക്കാരും തമ്മിലുളളത് വ്യാജ ഏറ്റുമുട്ടലെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിക്കുന്നത്.

Top