“ആ കല്ലിന്റെ മേല്‍ തന്നെ അവള്‍ തീരും” ശരണ്യയ്ക്ക് നേരെ ആക്രോശവുമായി അമ്മമാര്‍

കണ്ണൂര്‍: കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യയെ തെളിവെടുപ്പിനായി വീട്ടിലും കടപ്പുറത്തും എത്തിച്ചപ്പോള്‍ ആക്രോശവുമായി നാട്ടുകാരും ബന്ധുക്കളും.

‘ഞങ്ങളുടെ നാടിനെ അവള്‍ നാണം കെടുത്തി. ഞങ്ങള്‍ അമ്മമാരുടെ നെഞ്ചത്തടിച്ചിട്ടാണ് അവള്‍ പോയത്. ഞങ്ങള്‍ അവളെ വെറുതെ വിടില്ല. ഈ കല്ലിന്റെ മുകളിലാണ് അവളുടെ അവസാനം. കുഞ്ഞിനെ അവള്‍ എവിടെ എറിഞ്ഞുവോ അവിടെ എറിഞ്ഞ് ഞങ്ങള്‍ അവളെ കൊല്ലും. ഇത് ഞങ്ങള്‍ ദേശവാസികളുടെ പ്രതിജ്ഞയാണ്’- ഇതായിരുന്നു നാട്ടുകാരുടെ പ്രതികരണം.

എന്നാല്‍ ബന്ധുക്കള്‍ അടക്കം ആക്രോശവുമായി രംഗത്തെത്തിയിട്ടും പതറിച്ചയോ ഭാവവ്യത്യാസമോ ശരണ്യയുടെ മുഖത്ത് ഉണ്ടായിരുന്നില്ല.

ആദ്യം തയ്യില്‍ കടപ്പുറത്തെ വീട്ടിലെ കിടപ്പുമുറിയിലേക്കാണ് ശരണ്യയെ കൊണ്ടുപോയത്. കൂട്ടനിലവിളിയായിരുന്നു ആ സമയത്തുണ്ടായത്. പിന്നീട് കുഞ്ഞിനെ കൊലപ്പെടുത്തിയ സ്ഥലത്തേക്ക് ശരണ്യയെ കൊണ്ടുപോയി. ശരണ്യയെ വൈകിട്ട് കോടതിയില്‍ ഹാജരാക്കിയേക്കും.

അതേസമയം കുഞ്ഞിനെ കൊലപ്പെടുത്തിയതു ശരണ്യ ഒറ്റയ്ക്കാണെന്ന് പൊലീസ് പറഞ്ഞു.കൊലപാതകങ്ങള്‍ നടപ്പാക്കുന്നതിനോ ആസൂത്രണം ചെയ്യുന്നതിനോ ആരുടെയും സഹായം ഇവര്‍ക്കു ലഭിച്ചിരുന്നില്ല. ഭര്‍ത്താവ് പ്രവീണിനോ കാമുകനോ
കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും സിറ്റി സിഎ പി.ആര്‍. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്നും പൊലീസ് അറിയിച്ചു.

Top