എക്കാലത്തെയും വലിയ പണംവാരിപ്പടങ്ങളിൽ ഏഴാം സ്ഥാനത്ത് ‘കണ്ണൂര്‍ സ്ക്വാഡ്’; മുന്നിലുള്ളത് ‘കുറുപ്പ്’

ലയാളത്തില്‍ സമീപകാലത്ത് ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ വ്യത്യസ്തമായ പൊലീസ് സ്റ്റോറി പറഞ്ഞ ചിത്രം സെപ്റ്റംബര്‍ 28 നാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യദിനം തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രത്തിന് മൂന്നാം വാരത്തിലും മോശമില്ലാത്ത തിയറ്റര്‍ ഒക്കുപ്പന്‍സിയുണ്ട്. കളക്ഷനിലും ആ മുന്നേറ്റം ദൃശ്യമാവുന്നുണ്ട്.

ദൃശ്യത്തെ പുറത്താക്കി മലയാളത്തിലെ എക്കാലത്തെയും വലിയ 10 പണംവാരിപ്പടങ്ങളുടെ ലിസ്റ്റിലേക്ക് കണ്ണൂര്‍ സ്ക്വാഡ് ഇടംപിടിച്ചത് കഴിഞ്ഞ വാരമായിരുന്നു. ഇപ്പോഴിതാ പിന്നീടുള്ള ദിനങ്ങളിലെ കളക്ഷനോടെ ചിത്രം അതേ ലിസ്റ്റിലെ നില മെച്ചപ്പെടുത്തിയിരിക്കുകയാണ്. ലിസ്റ്റില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ചിത്രം. അല്‍ഫോന്‍സ് പുത്രന്റെ നിവിന്‍ പോളി ചിത്രം പ്രേമത്തെ മറികടന്നാണ് കണ്ണൂര്‍ സ്ക്വാഡ് ഏഴാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. പ്രേമം മാത്രമല്ല രോമാഞ്ചം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളൊക്കെ ഇപ്പോള്‍ പുതിയ മമ്മൂട്ടി ചിത്രത്തേക്കാള്‍ പിന്നിലാണ്.

അതേസമയം ലിസ്റ്റില്‍ ആദ്യ സ്ഥാനത്ത് 2018 ആണ്. രണ്ടാമത് പുലിമുരുകനും മൂന്നാമത് ലൂസിഫറും. നാലാം സ്ഥാനത്ത് മമ്മൂട്ടിയുടെ തന്നെ ഭീഷ്‍മ പര്‍വ്വം. അഞ്ചാമത് ഓണം റിലീസ് ആയെത്തി കൈയടി വാങ്ങിയ ആര്‍ഡിഎക്സ്. ആറാം സ്ഥാനത്ത് ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ റോളിലെത്തിയ കുറുപ്പ്. ഏഴാമത് കണ്ണൂര്‍ സ്ക്വാഡും എട്ടാമത് പ്രേമവും ഒന്‍പതാമത് രോമാഞ്ചവും പത്താമത് കായംകുളം കൊച്ചുണ്ണിയും.

കരിയറില്‍ നിരവധി പൊലീസ് വേഷങ്ങളില്‍ കൈയടി നേടിയിട്ടുള്ള മമ്മൂട്ടിയുടെ ഏറെ പ്രത്യേകതകളുള്ള പൊലീസ് വേഷമാണ് കണ്ണൂര്‍ സ്ക്വാഡിലെ എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍. കാസര്‍​ഗോഡ് നടക്കുന്ന ഒരു നിഷ്ഠൂരമായ കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരേന്ത്യയില്‍ നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്ലോട്ട്.

Top