നീറ്റ് പരീക്ഷയ്ക്കിടെ നടന്നത് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവാത്ത നടപടിയെന്ന് മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: കണ്ണൂര്‍ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ നടന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവാത്ത നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ മാനസികനിലയെ തകര്‍ക്കുന്ന നിയന്ത്രണങ്ങളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

നീറ്റ് നടത്തിപ്പ് പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ വേഷവിധാനങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചതും അടിവസ്ത്ര പരിശോധനയ്ക്ക് വരെ വിധേയമാകേണ്ടി വന്നതും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളുടെ വേഷവിധാനങ്ങളില്‍ നിര്‍ബന്ധിതമാറ്റങ്ങള്‍ വരുത്തുവാന്‍ നിര്‍ദേശിച്ചതുമുതല്‍ പെണ്‍കുട്ടികളുടെ ആഭരണങ്ങളും മറ്റും ഒഴിവാക്കുവാന്‍ നിര്‍ബന്ധിച്ചതും ഒക്കെ അതില്‍ പെടും. മുഴുക്കയ്യന്‍ ഷര്‍ട് ധരിച്ച കുട്ടികളില്‍ പലര്‍ക്കും ഷര്‍ടിന്റെ കൈ മുറിച്ച് പ്രശ്നം പരിഹരിക്കേണ്ടി വന്നു. പെണ്‍കുട്ടികള്‍ക്ക് അവരുടെ ചുരിദാറിന്റെ കൈ മുറിക്കേണ്ടിയും ആഭരണങ്ങളും മറ്റും ഊരി മാറ്റേണ്ടിയും വന്നു. അതിനും പുറമേ അടിവസ്ത്രങ്ങളിലെ ലോഹഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നയിടം വരെ കാര്യങ്ങളെത്തിയെന്നാണ് മനസ്സിലാക്കുന്നത്. ശരിയാണെങ്കില്‍, ഇത് കടുത്ത മനുഷ്യാവകാശലംഘനമാണ്.
പരീക്ഷയെഴുതുവാന്‍ തയ്യാറായി വരുന്ന കുട്ടികളുടെ മാനസികനിലയെ പോലും തകര്‍ക്കുന്നവിധത്തിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കപ്പെടുന്നത്. ഒരു പരിഷ്കൃതസമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കുവാനാകാത്ത ജുഗുപ്സാവഹമായ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കുവാന്‍ പാടില്ല.

Top