കണ്ണൂർ ബോംബാക്രമണം; പ്രതികൾ സഞ്ചരിച്ച ട്രാവലർ ഹാജരാക്കി

കണ്ണൂര്‍:  തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികൾ സഞ്ചരിച്ച ട്രാവലർ ഹാജരാക്കി. ഉടമയാണ് വാഹനം എടക്കാട് സ്റ്റേഷനിൽ എത്തിച്ചത്. ഏച്ചൂർ സ്വദേശി ആദർശിന്റെയാണ് ട്രാവലർ. കൊല്ലപ്പെട്ട ജിഷ്ണുവും, ബോംബ് എറിഞ്ഞ ആളും ഈ വണ്ടിയിലാണ് വിവാഹത്തിന് എത്തിയത്.

കേസിൽ നിർണ്ണായക നീക്കണമാണ് പൊലീസ് നടത്തിയത്. ബോംബുമായി സംഘം ഈ വാഹനത്തിലാണ് എത്തിയതെന്ന് കണ്ടെത്തിയിരുന്നു. വാഹനം ബുക്ക് ചെയ്തത് ആരെന്നും, എത്രപേർ ഉണ്ടെന്നും, ഡ്രൈവർ ആരെന്നും കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. വിവര ശേഖരണത്തിന് മാത്രമാണ് ഉടമയെ വിളിപ്പിച്ചതെന്നും വാഹന ഉടമയ്‌ക്കെതിരെ കേസെടുക്കില്ലെന്നും പൊലീസ് അറിയിച്ചു.

തോട്ടടയിലെ കല്ല്യാണവീടിന്റെ സമീപത്താണ് സംഭവമുണ്ടായത്. കല്ല്യാണവീട്ടില്‍ രാത്രി നടന്ന സംഗീത പരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

Top