ദുരിതാശ്വാസം: ചൈനയിലെ ഇന്ത്യക്കാരില്‍ നിന്നും 32 ലക്ഷം രൂപ സമാഹരിച്ചെന്ന് കണ്ണന്താനം

തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ചൈനയിലെ ഷാങ്ഹായിലെ ഇന്ത്യാക്കാരില്‍ നിന്ന് 32 ലക്ഷം രൂപ സമാഹരിച്ചെന്ന് ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഷാങ്ഹായിലെത്തിയ മന്ത്രി ചെക്ക് സ്വീകരിച്ചു. ചൈനയില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറുമെന്ന് കണ്ണന്താനം പറഞ്ഞു.

കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ഷാങ്ഹായിലെ ഇന്ത്യക്കാര്‍ക്കും ചൈനയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനും അല്‍ഫോണ്‍സ് കണ്ണന്താനം നന്ദി അറിയിച്ചു.

അതേസമയം, കേരളത്തിന് കൂടുതല്‍ സഹായവുമായി നെതര്‍ലന്റ്‌സും രംഗത്തെത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് നെതര്‍ലന്റ്‌സ് ഇന്ത്യയ്ക്ക് കത്ത് നല്‍കി. സാങ്കേതിക സഹായമാണ് ഇവര്‍ വാദ്ഗാനം ചെയ്തിരിക്കുന്നത്. വിദഗ്ധ ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കാമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

കേരളത്തിലെ സാഹചര്യം പഠിക്കാന്‍ ഇവരുടെ സഹായം പ്രയോജനപ്പെടുത്താന്‍ സാധിക്കും. വിവിധ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനും ഈ സംഘത്തിന് കഴിയും. നെതര്‍ലന്റ്‌സ് തന്നെ വികസിപ്പിച്ച ചില സാങ്കേതിക വിദ്യകള്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണെന്നും ഇവര്‍ പറയുന്നു. ഇത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

നേരത്തെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും നെതര്‍ലന്റ്‌സ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. വെള്ളപ്പൊക്ക നിയന്ത്രണത്തില്‍ മികവു കാട്ടിയ രാജ്യമാണ് നെതര്‍ലന്റ്‌സ്. സാങ്കേതിക സഹായങ്ങള്‍ ആവശ്യമാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Top