കാഞ്ഞിരപ്പള്ളിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; അമ്മയെ കസ്റ്റഡിയിലെടുത്തു

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നാലുമാസം മാത്രം പ്രായമായ ആണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ.കെ.ബാബുവിന്റെ ഭാര്യ സൂസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതിനാല്‍ മെഡിക്കല്‍ കോേജിലെ മാനസികാരോഗ്യ വിദഗ്ധനെ കണ്ട ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

കുഞ്ഞു മരിച്ച സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നു പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ശ്വാസം മുട്ടിയാണ് മരണം എന്നു വ്യക്തമായിട്ടുണ്ടെന്നു പോലീസ്. പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയയെങ്കിലും റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. കുട്ടിയുടെ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യും. അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നു നേരത്തെ ബന്ധുക്കള്‍ അറിയിച്ചിരുന്നു.

കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ ബാബു – സൂസന്‍ ദമ്പതികളുടെ മകന്‍ ഐഹാനെ ആണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വീട്ടില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും പുറത്തു വന്നിരുന്നു.

ഈ സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ അച്ഛന്‍ റിജോയെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്. സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.

Top