കനി കുസൃതിക്ക് വീണ്ടും അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം

പ്രശസ്ത മോഡലും അഭിനയത്രിയുമായ കനി കുസൃതിക്ക് വീണ്ടും അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി പുരസ്കാരത്തിന് അർഹയായിരിക്കുന്നത്. 42-മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിൽ ആണ് മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

1935 -ൽ തുടങ്ങിയതും, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നുമായ മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ഒരു മലയാള സിനിമക്ക് ആദ്യമായാണ് അവാർഡ് ലഭിക്കുന്നത്. ബ്രിക്സ് വിഭാഗത്തിൽ മത്സരിച്ച രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നായിരുന്നു ബിരിയാണി. മികച്ച നടൻ, നടി, സിനിമ, സംവിധാനം, ജൂറി പ്രൈസ് എന്നീ അവാർഡുകളാണ് ജൂറി പ്രഖ്യാപിച്ചത്.

ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും ചെയ്ത ചിത്രമാണ് ബിരിയാണി. ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, സ്പെയിനിലെ ഇമാജിൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ രണ്ടാമത്തെ മികച്ച നടിക്കുള്ള അവാർഡ്‌, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാര്ഷ്ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ് എന്നിവയും ലഭിച്ചിട്ടുണ്ട്. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരവും ലഭിച്ചിരുന്നു.

കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരികയും അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്‍റെ പ്രമേയം. കദീജയായി കനി കുസൃതിയും ഉമ്മയായി ശൈലജ ജലയും അഭിനയിക്കുന്നു.

കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്. യു എ എന്‍ ഫിലിം ഹൗസിന്‍റെ ബാനറിൽ നിർമ്മിച്ച “ബിരിയാണി “യുടെ രചനയും സംവിധാനവും സജിൻ ബാബു നിര്‍വ്വഹിച്ചിരിക്കുന്നു. ക്യാമറ കാർത്തിക് മുത്തുകുമാര്‍, എഡിറ്റിംഗ് അപ്പു ഭട്ടതിരി, സംഗീതം ലിയോ ടോ, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യ, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

പ്രശസ്ത റഷ്യൻ എഴുത്തുകാരനും ക്യാമറമാനും സംവിധായകനുമായ സെർജെറി മോക്രെസ്കി ജൂറി ചെയർമാനും, ജാന്ന തോൽസ്റ്റിക്കോവ. മഹിമ സിക്കന്ദ്, സാങ്ക് ജിൻസ്ഗെങ്, മുഡേമെലി മധിവ ആരൺ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

Top