കനയ്യകുമാർ കോൺഗ്രസ് ദേശീയ നേതൃനിരയിലേക്ക്; പുതിയ പദവി

ദില്ലി: കോൺഗ്രസ് നേതാവും മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവുമായ കനയ്യകുമാറിന് ചുമതല നൽകി കോൺഗ്രസ് ഹൈക്കമാന്റ്. എൻ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണുഗോപാൽ അറിയിച്ചു. സിപിഐ വിട്ട് കോൺഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാർട്ടി മാറ്റം ദേശീയ തലത്തിലുൾപ്പെടെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

സിപിഐയിൽ ചേർന്ന് അഞ്ച് വർഷത്തിന് ശേഷം പാർട്ടി വിട്ടെങ്കിലും സിപിഐയോട് വിരോധമില്ലെന്നായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം. 2021ലായിരുന്നു കനയ്യ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത്. ആരെയും ആക്ഷേപിക്കാനില്ല. ”തന്റെ ജനനവും വളർച്ചയും സിപിഐയിൽ തന്നയായിരുന്നു. ഇപ്പോൾ ഇക്കാണുന്ന യോഗ്യതകളെല്ലാം സിപിഐ തന്നതാണ്”. ഭരണഘടന സംരക്ഷിക്കാനാണ് താൻ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നതെന്നും കനയ്യ കുമാർ പറഞ്ഞിരുന്നു. ഐക്യപ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം. അതിന് വേണ്ടിയാണ് കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.

വാര്‍ത്താ സമ്മേളനത്തിൽ എവിടെയും സിപിഐയെ കടന്നാക്രമിക്കാതിരിക്കാന്‍ ശ്രദ്ധിച്ച കനയ്യ രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നതിനാലാണ് പാര്‍ട്ടി മാറിയതെന്നാണ് ന്യായീകരിച്ചത്. യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കലായിരുന്നു കനയ്യയിലൂടെ കോൺഗ്രസ് മുന്നോട്ട് വെച്ച നിലപാട്.

Top